തിരുവനന്തപുരം: ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിനെതിരെ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ രൂക്ഷ വിമർശനവുമായി രംഗത്ത്. സ്ത്രീകളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ശേഷം അവരെയേ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. “വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നാൽ എവിടെ വേണമെങ്കിലും, ഏത് ബസിലും, എപ്പോൾ വേണമെങ്കിലും പോകാമെന്ന് പറഞ്ഞ് വോട്ട് പിടിച്ചു. കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുന്നു. അതിനുശേഷം സൗജന്യയാത്ര ചെയ്യുമ്പോൾ പണമുണ്ടായിട്ടും തള്ളിക്കയറുന്നുവെന്ന് പറഞ്ഞ് സ്ത്രീകളെ അധിക്ഷേപിക്കുകയാണ്” എന്ന് അദ്ദേഹം വിമർശിച്ചു.
“സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്നാണ് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞത്. ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ” എന്നും ഗണേഷ് കുമാർ കുറിച്ചു.
കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രി സി.പി. ജോൺ വിവാദ പരാമർശം നടത്തിയത്. സർക്കാർ അനുവദിച്ച പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും, പണമില്ലാത്ത കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുമ്പോഴും മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
കൂടാതെ, സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
പരാമർശം വിവാദമായതോടെ, താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമാകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സി.പി. ജോൺ പിന്നീട് വിശദീകരിച്ചിരുന്നു.















