കൊച്ചി: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ പിഎഫ്ഐ ഭീകരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത ഉമ്മർ ഫറൂഖാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ദീർഘകാലമായി ഇയാൾ കൊച്ചിയിൽ ഒളിച്ച് കഴിയുകയായിരുന്നു എന്നാണ് വിവരം.
2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ സ്വദേശിയും ബിജെപി യുവമോർച്ച ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്ന പ്രവീൺ നെട്ടാരുവിനെ പിഎഫ്ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രവീൺ നെട്ടാരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ കർണാടകയിലാകെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സംഭവം ദേശീയതലത്തിൽ വലിയ രാഷ്‌ട്രീയ ചർച്ചയ്‌ക്കും വഴിവെച്ചു. തുടർന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും അനുബന്ധ ശൃംഖലയിലെ അംഗങ്ങളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആയുധപരിശീലനം, ഗൂഢാലോചന, പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പേരെ എൻഐഎ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന ഉമ്മർ ഫറൂഖിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപ് കേസിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ എൻഐഎ പിടികൂടിയിരുന്നു. ഒരാളെ കൊച്ചിയില്‍ നിന്നും മറ്റൊരാളെ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുമാണ് പിടികൂടിയത്.
അബ്ദുല്‍ നാസിര്‍ പി (നാസിര്‍), നൗഷാദ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ, കുടക് സ്വദേശി അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്.















