ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.
രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹർ ഘർ തിരംഗ കാമ്പയിൻ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പങ്കാളികളാകുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി. 2022-ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ കാമ്പയിന് തുടക്കമിട്ടത്.
കാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വന്ദേമാതര ആലാപനം, തിരംഗ റാലികൾ, കലാ-സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ജനങ്ങളോട് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത്തവണ ഹർ ഘർ തിരംഗ പോർട്ടലിൽ ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെക്കുന്നതിനൊപ്പം വന്ദേമാതരം പഠിക്കാനും അതിന്റെ ഓഡിയോയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാചരണത്തിന്റെ ഭാഗമായാണ് ഈ സംവിധാനമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കാമ്പയിന്റെ മറ്റൊരു പ്രധാന ആകർഷണമായി ‘സൂര്യപഥ് തിരംഗ’ പരിപാടിയും ഇത്തവണ നടക്കും. ഫിജി മുതൽ സാൻഫ്രാൻസിസ്‌കോ വരെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിച്ച് ദേശീയപതാകയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ എംബസികളും ഹൈക്കമ്മീഷനുകളും ഈ പരിപാടിയുടെ ഭാഗമാകും.
അതേസമയം, ഓഗസ്റ്റ് 14 ‘വിഭജന ഭീകരത സ്മരണ ദിനമായി’ രാജ്യവ്യാപകമായി ആചരിക്കും. ന്യൂഡൽഹി, കൊൽക്കത്ത, അമൃത്സർ എന്നിവിടങ്ങളിൽ പ്രധാന ചടങ്ങുകൾ നടക്കും. പശ്ചിമ ബംഗാളിലെ സിയാൽദ റെയിൽവേ സ്റ്റേഷനിൽ വിഭജനത്തിന്റെ ഓർമയ്‌ക്കായി സ്മാരകവും നിർമിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.















