കൊച്ചി: ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ശാരീരിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്ത ഒരാൾക്കും പരീക്ഷയിൽ പരാജയപ്പെട്ട മറ്റൊരാൾക്കും എങ്ങനെയാണ് നിയമനം നൽകിയതെന്ന് കോടതി ചോദിച്ചു. ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയത് എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു.
നിയമനം ലഭിച്ചതോടെ രണ്ട് ഉദ്യോഗാർഥികൾക്കും നേട്ടമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ആരാണ് ഇരുവർക്കും നിയമനം നൽകാൻ തീരുമാനമെടുത്തതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭയുടേതായിരുന്നോയെന്നും കോടതി ആരാഞ്ഞു.
തീരുമാനം മന്ത്രിസഭയുടേതല്ലെങ്കിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്തരേഷ് നടേശന്റെ നിയമനത്തിലും പ്രശ്നങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുകൾക്ക് ഒളിമ്പിക്സ്, ലോകകപ്പ് മത്സരങ്ങളുടെ നിലവാരമുണ്ടോയെന്നും കോടതി ചോദിച്ചു. ശാരീരിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ഒരാൾക്ക് പോലീസ് ഇൻസ്പെക്ടർ തസ്തികയ്‌ക്ക് പകരം മറ്റേതെങ്കിലും തസ്തികയിൽ നിയമനം നൽകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.















