ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടണ്‍: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്. ഇന്‍ഫാന്റിനോയെ മാറ്റുന്നത് ഫിഫയുടെ ഭാഗത്തുനിന്നുള്ള ‘വലിയ തെറ്റായ തീരുമാനമായിരിക്കും’ എന്നാണ് ട്രംപ് പ്രതികരിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

വിവാദമായ ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് പദ്ധതിയുടെ പേരിലാണ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ വാണിജ്യാവകാശങ്ങളില്‍ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പദ്ധതിയായിരുന്നു ഇത്. ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിക്ക് പിന്നാലെ യുവേഫ, എഎഫ്സി, കോണ്‍കാകാഫ് തുടങ്ങിയ സംഘടനകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പദ്ധതി പിന്‍വലിച്ചെങ്കിലും ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിനെതിരായ എതിര്‍പ്പ് തുടരുകയാണ്.

ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ ഫിഫ മികച്ച രീതിയില്‍ മുന്നേറിയെന്നും അദ്ദേഹത്തെ മാറ്റിയാല്‍ സംഘടനയുടെ വിജയവും ലാഭവും ബാധിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 211 അംഗ അസോസിയേഷനുകളുടെ പിന്തുണയാണ് ഇന്‍ഫാന്റിനോയുടെ ഭാവി നിര്‍ണയിക്കുക.

Share