ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ഫിഫയിലെ സ്വകാര്യനിക്ഷേപ പദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധിക്കിടെ പുതിയ നീക്കവുമായി പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2030ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48ല്‍ നിന്ന് 64 ആക്കി ഉയര്‍ത്താനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഇന്‍ഫാന്റിനോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തനിക്കെതിരെ നിലകൊള്ളുന്ന കോണ്‍ഫെഡറേഷനുകളിലും ഭിന്നത സൃഷ്ടിച്ച് പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.

2026 ലോകകപ്പോടെയാണ് ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയര്‍ന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഫിഫയ്‌ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കിയതും മത്സരങ്ങളുടെ നിലവാരത്തില്‍ വലിയ തിരിച്ചടി ഉണ്ടായില്ലെന്ന വിലയിരുത്തലുമാണ് പുതിയ പദ്ധതിക്ക് ഇന്‍ഫാന്റിനോയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നത്. 2030 ലോകകപ്പില്‍ 64 ടീമുകളെ ഉള്‍പ്പെടുത്താനാണ് നീക്കം.

അടുത്ത വര്‍ഷം ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തരമൊരു നിര്‍ണായക പദ്ധതി മുന്നോട്ടുവച്ചാല്‍ നിലവില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നാണ് ഇന്‍ഫാന്റിനോയുടെ കണക്കുകൂട്ടല്‍. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ അവസരം ലഭിക്കും. അതേസമയം മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഫിഫയുടെ വാണിജ്യ വരുമാനത്തിലും വലിയ സ്വാധീനം ചെലുത്തിയേക്കും.

നിലവില്‍ യുവേഫ, കോണ്‍കകാഫ്, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവയാണ് ഇന്‍ഫാന്റിനോയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നത്. ആഫ്രിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ കോണ്‍ഫെഡറേഷനുകളുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചാല്‍ എതിര്‍പ്പിലുള്ള കോണ്‍ഫെഡറേഷനുകളിലെ നിരവധി ദേശീയ അസോസിയേഷനുകളുടെ പിന്തുണ നേടാന്‍ കഴിയുമെന്നാണ് ഫിഫ നേതൃത്വത്തിന്റെ പ്രതീക്ഷ.

Share