തിരുവനന്തപുരം: കേരളത്തിന്റെ മാരിടൈം മേഖലയിൽ നിർണായക അധ്യായത്തിന് തുടക്കമാകുന്നു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഇതോടെ വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പ്രധാന അന്താരാഷ്‌ട്ര ചരക്ക് കവാടങ്ങളിലൊന്നായി മാറുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് നടക്കുന്നത്.
ഓഗസ്റ്റ് 18ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യഘട്ടത്തിൽ റോഡ് മാർഗം ഏകദേശം രണ്ടുലക്ഷം TEU കണ്ടെയ്നർ വിഴിഞ്ഞത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനം ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം കേരളത്തിന്റെ വ്യാപാര ഭൂപടത്തിൽ കൂടുതൽ ഉയരും. നിലവിൽ വിദേശത്തേക്ക് ചരക്കുകൾ അയയ്‌ക്കുന്നതിന് ചില തുറമുഖങ്ങളെ ആശ്രയിച്ച് കൊളംബോ വഴി മദർഷിപ്പിലേക്ക് ചരക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ഇടനില ഘട്ടം ഒഴിവാക്കി കൂടുതൽ നേരിട്ടുള്ള ചരക്കുനീക്കത്തിന് വിഴിഞ്ഞം വഴിയൊരുക്കും.
‘മിഷൻ സമുദ്ര’യും പ്രഖ്യാപിക്കും
ഓഗസ്റ്റ് 18ലെ ചടങ്ങിനോടനുബന്ധിച്ച് കേരളത്തിന്റെ മാരിടൈം വികസന ലക്ഷ്യങ്ങൾ അവതരിപ്പിക്കുന്ന ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. ആഗോള ഷിപ്പിങ് കമ്പനികളുടെ പ്രതിനിധികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
കേരളത്തിന്റെ മാരിടൈം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാമ്പത്തിക വികസന കാഴ്ചപ്പാട് സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടൊപ്പം ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
ദേശീയപാത 66യുമായി ബന്ധിപ്പിച്ച് റോഡ് മാർഗമുള്ള ചരക്കുനീക്കം
റോഡ് മാർഗമുള്ള കണ്ടെയ്നർ ചരക്കുനീക്കത്തിനും വിഴിഞ്ഞം ഇതിനകം സജ്ജമായിട്ടുണ്ട്. തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായി. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പരിശോധനകൾക്കായി കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ ദക്ഷിണേന്ത്യയിലെ വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള ചരക്കുകൾക്ക് വിഴിഞ്ഞം പ്രധാന കവാടമായി മാറും.
കോയമ്പത്തൂരിൽ നിന്നുള്ള ഇലക്ട്രിക് സാധനങ്ങളും മെഷീനുകളും, തിരുപ്പൂരിൽ നിന്നുള്ള വസ്ത്രങ്ങളും, കുടകിൽ നിന്നുള്ള കാപ്പിയും വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാനാകും. കേരളത്തിൽ നിന്ന് ആലപ്പുഴയിലെയും കൊച്ചിയിലെയും ചെമ്മീനും കൊല്ലത്ത് നിന്നുള്ള കശുവണ്ടിയും വിദേശ വിപണികളിലേക്ക് വിഴിഞ്ഞം വഴി എത്തിക്കും.അതേസമയം തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങളിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കുകളും വിഴിഞ്ഞത്ത് എത്തും.
കൊളംബോ വഴിയുള്ള അധിക ചെലവും സമയനഷ്ടവും കുറയും
നിലവിൽ തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളിൽ നിന്നുള്ള ചരക്കുകൾ ചെറുകപ്പലുകളിൽ കൊളംബോയിലെത്തിച്ച ശേഷം അവിടെ നിന്ന് മദർഷിപ്പിലേക്ക് മാറ്റുന്ന രീതിയാണ് പലപ്പോഴും പിന്തുടർന്നിരുന്നത്. ഈ അധിക കൈമാറ്റം കാരണം ചരക്കുനീക്കത്തിന് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു.
വിഴിഞ്ഞം വഴി നേരിട്ടുള്ള ചരക്കുനീക്കം സാധ്യമാകുന്നതോടെ ഈ അധിക ഘട്ടങ്ങൾ ഒഴിവാക്കാൻ കഴിയും. അതുവഴി കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും സമയവും ചെലവും ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 18ന് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നതോടെ വിഴിഞ്ഞം ഒരു ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും വ്യാപാര-വ്യവസായ വളർച്ചയ്‌ക്ക് നേരിട്ട് കരുത്തുപകരുന്ന അന്താരാഷ്‌ട്ര ചരക്ക് കവാടമായും മാറുകയാണ്.














