ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മുത്തശ്ശി അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് മുത്തശ്ശി തന്നെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കെട്ടിടനിർമാണ തൊഴിലാളിയായ മാണിക്കത്തിനെതിരെയാണ് നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നത്. സംഭവത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത കുട്ടി പിന്നീട് വയറുവേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുട്ടിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്‌ക്കിടെ കുട്ടി മുത്തശ്ശിയോട് നടന്ന കാര്യങ്ങൾ വിശദമായി പറയുകയായിരുന്നു. കൊച്ചുമകളോട് ക്രൂരത കാട്ടിയെന്ന വിവരം അറിഞ്ഞതോടെ പ്രകോപിതയായ മുത്തശ്ശി അരിവാളുമായി യുവാവിനെ തേടി ഇറങ്ങി.
കുളിത്തലൈ ദേവദാനം പ്രദേശത്ത് നിൽക്കുകയായിരുന്ന മാണിക്കത്തെ കണ്ടെത്തിയ മുത്തശ്ശി ഒളിപ്പിച്ചുവെച്ചിരുന്ന അരിവാൾ ഉപയോഗിച്ച് ഇയാളെ വെട്ടുകയായിരുന്നു. ശരീരത്തിൽ പത്തോളം മുറിവുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന് മാണിക്കത്തെ പിടികൂടി വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും യുവാവിനെ മർദിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മാണിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















