റായ്പൂർ: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തോടുള്ള അത്യാഗ്രഹം കാരണം ദേശീയഗാനമായ ‘വന്ദേമാതരത്തെ ’ അപമാനിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചപ്പോൾ അത് പാതിവഴിയിൽ നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ട സംഭവത്തിലാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത് , ഈ നടപടിക്ക് രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ ചിറ്റോർഗഡിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഗാനം നിർത്താൻ ആവശ്യപ്പെട്ട വസ്തുത അമിത് ഷാ ചൂണ്ടിക്കാട്ടി.
“കോൺഗ്രസിന്റെ ഈ ലജ്ജാകരമായ പ്രവൃത്തി നോക്കൂ. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുകയായിരുന്നു. ഗാനം ആലപിക്കുന്നതിനിടെ കോൺഗ്രസ് നേതാവിനോട് അത് നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടു,” അമിത് ഷാ പറഞ്ഞു.
സംഭവം രാജ്യത്തെ മുഴുവൻ ജനങ്ങളും ടെലിവിഷനിലൂടെ കണ്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കോടി ജനങ്ങൾ സോണിയ ഗാന്ധിയുടെ ഈ പ്രവൃത്തി കണ്ടുവെന്നും ഈ ‘പാപത്തിന്’ രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അമിത് ഷാ പറഞ്ഞു.
വന്ദേമാതരം പൂർണമായി ആലപിക്കാതെ പാതിവഴിയിൽ നിർത്തുന്നതിനെക്കുറിച്ച് ഒരാൾക്ക് എങ്ങനെ ചിന്തിക്കാൻ കഴിയുമെന്ന് ചോദിച്ച അമിത് ഷാ, കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യത്തിൽ ലജ്ജിക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് ദേശീയഗാനമായ വന്ദേമാതരം മറന്നുവെന്നാണ് അമിത് ഷായുടെ പ്രധാന ആരോപണം. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ വെടിയുണ്ടകളും ലാത്തിച്ചാർജും ജയിലും നേരിട്ടിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാത്രമല്ല, ഗാനം രചിച്ച ബങ്കിംചന്ദ്ര ചട്ടോപാധ്യായയോടും മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
“ഇനിയും അൽപമെങ്കിലും ലജ്ജയുണ്ടെങ്കിൽ കൈകൂപ്പി ബങ്കിം ബാബുവിന്റെ അമരമായ ആത്മാവിനോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണം,” അമിത് ഷാ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സംഭാവനകളെയും അമിത് ഷാ അനുസ്മരിച്ചു. പൊഖ്‌റാൻ ആണവപരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയെ ആണവശക്തിയാക്കിയതിലും രാജ്യത്തെ റോഡ് കണക്റ്റിവിറ്റി വിപുലീകരിച്ചതിലും ഗോത്രവർഗ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതിലും വാജ്പേയി നിർണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വാജ്പേയിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘അടൽ ഗൗരവ് സ്മൃതി സമാരോഹിൽ’ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തെ ഗോത്രവർഗ ക്ഷേമരംഗത്തെ പുരോഗതി ഇന്ത്യയുടെ രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോത്രവർഗ ക്ഷേമത്തിന് തുടർന്നും മുൻഗണന നൽകുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.