ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

Published by
ജനം വെബ്‌ഡെസ്ക്

ആംസ്റ്റര്‍വീന്‍: വനിതാ ഹോക്കി ലോകകപ്പില്‍ മിന്നും ജയവുമായി ഇന്ത്യ. പൂള്‍ ഡിയിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6-1ന് തകര്‍ത്ത ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇനി ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ ഇന്ത്യക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 1974ല്‍ സ്പെയിനിനെതിരെ നേടിയ 4-1 വിജയമായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ ജയം.

11-ാം മിനിറ്റില്‍ സുനെലിത ടോപ്പോയിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗര്‍ ഇന്ത്യയുടെ ലീഡ് രണ്ടാക്കി. 25-ാം മിനിറ്റില്‍ സുശീല ചാനു കൂടി വലകുലുക്കിയതോടെ ഇന്ത്യ 3-0ന് മുന്നിലെത്തി. രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ഇന്ത്യ 38-ാം മിനിറ്റില്‍ ദീപികയുടെ ഫീല്‍ഡ് ഗോളിലൂടെ ലീഡ് നാലാക്കി. തുടര്‍ന്ന് ലാല്‍റെംസിയാമിയും സാക്ഷി റാണയും ഓരോ ഗോളുകള്‍ കൂടി നേടിയതോടെ ഇന്ത്യയുടെ സ്‌കോര്‍ ആറിലെത്തി.

55-ാം മിനിറ്റില്‍ കയ്‌ല ഡി വാള്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ആശ്വാസഗോള്‍ കണ്ടെത്തി. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ സമനിലയില്‍ പിടിച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ ജയത്തോടെ നാല് പോയിന്റിലെത്തി. അതേസമയം, മറ്റൊരു മത്സരത്തില്‍ ചൈന ഇംഗ്ലണ്ടിനെ 4-2ന് തോല്‍പ്പിച്ചു. ഇതോടെ ചൈന രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍നിന്ന് പുറത്തായി. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ സമനില നേടിയാല്‍ ഇന്ത്യക്ക് രണ്ടാം റൗണ്ട് ഉറപ്പിക്കാം.

Share