തൃശൂർ: കേരളത്തിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിക്കെതിരെ പരിഹാസ പരാമർശവുമായി നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. പുലിക്കളി ഒരു ‘വൈകൃത കലാരൂപ’മാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നുമുള്ള ശ്രീരാമന്റെ പരാമർശമാണ് വിവാദമായത്.
പുലിക്കളി കലാകാരന്മാർ ചുവടുവയ്‌ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിൽ ശ്രീരാമന്റെ പരാമർശം. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം വൈകൃതത്തെ കലയ്‌ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ ശ്രീരാമൻ കുറിച്ചു.
‘ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാവില്ല. വയറിൽ ചിത്രം വരച്ച് കുലുക്കിയുള്ള ഒരു കലാരൂപം ശരിയാണെന്ന് തോന്നുന്നില്ല’, എന്നായിരുന്നു ശ്രീരാമന്റെ മറ്റൊരു പരാമർശം.
പരാമർശത്തിനെതിരെ പ്രതിഷേധം
പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിംഗ് നടത്തിയെന്നാരോപിച്ച് വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അയ്യന്തോൾ പുലിക്കളി സംഘം വ്യക്തമാക്കി.
നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന പുലിക്കളിക്ക് 200 വർഷത്തോളം പഴക്കമുള്ള പാരമ്പര്യമുണ്ടെന്നും അതിനെ അപമാനിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഘം പ്രതികരിച്ചു. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും ഇത്തവണ പുലിക്കളി കാണാൻ വി.കെ ശ്രീരാമനെ ക്ഷണിക്കുന്നതായും അയ്യന്തോൾ പുലിക്കളി സംഘം അറിയിച്ചു.
അതേസമയം, തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ് വി.കെ ശ്രീരാമൻ. പുലിക്കളിയെക്കുറിച്ച് പലരോടും ചോദിച്ചെങ്കിലും ഇത്തരത്തിലുള്ള ഒരു നൃത്ത രൂപം മറ്റെവിടെയും ഉള്ളതായി അറിയാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വയറിൽ ചിത്രം വരച്ച് ശരീരം കുലുക്കിയുള്ള കലാരൂപം അംഗീകരിക്കാനാകില്ലെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നും ശ്രീരാമൻ വ്യക്തമാക്കി.