സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലുകൾ കാട്ടിൽ ഒളിപ്പിച്ച വൻ ആയുധ-സ്ഫോടക ശേഖരം സുരക്ഷാസേന പിടികൂടി. ഭണ്ഡാർപദർ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഹാൻഡ് ഗ്രനേഡുകൾ, ജെലറ്റിൻ സ്റ്റിക്കുകൾ, AK-47, INSAS വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്.
ഭോജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭണ്ഡാർപദർ-മുനൂർകൊണ്ട മേഖലയിൽ ജില്ലാ ഫോഴ്‌സ്, ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കീഴടങ്ങിയ നക്സലുകളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനമേഖലയിലും മലനിരകളിലും തിരച്ചിൽ നടത്തിയത്.
SLR റൈഫിൾ, .315 ബോർ റൈഫിൾ, .410 മസ്കറ്റ് റൈഫിൾ, ആറ് BGL ലോഞ്ചറുകൾ, സിംഗിൾ ഷോട്ട് റൈഫിൾ, നാടൻ പിസ്റ്റൾ, അഞ്ച് 12-ബോർ റൈഫിളുകൾ, ഏഴ് മസിൽ ലോഡിങ് തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്ത പ്രധാന ആയുധങ്ങൾ. 45 AK-47 റൗണ്ടുകൾ, 196 SLR റൗണ്ടുകൾ, 89 INSAS റൗണ്ടുകൾ, 97 .303 റൗണ്ടുകൾ, 20 .315 റൗണ്ടുകൾ, 45 12-ബോർ റൗണ്ടുകൾ, 66 BGL കാർട്രിജുകൾ എന്നിവയും കണ്ടെത്തി.
ഇതിന് പുറമെ എട്ട് വലിയ, 23 ഇടത്തരം, 58 ചെറിയ BGL ഷെല്ലുകൾ, എട്ട് BGL വാർഹെഡുകൾ, അഞ്ച് നാടൻ ഹാൻഡ് ഗ്രനേഡുകൾ, 240 ജെലറ്റിൻ സ്റ്റിക്കുകൾ എന്നിവയും പിടിച്ചെടുത്തു. രണ്ട് സ്റ്റീൽ കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരുന്ന 18 കിലോ വെടിമരുന്നും സുരക്ഷാസേന കണ്ടെത്തി. ഒഴിഞ്ഞ AK-47 കാർട്രിജുകൾ, മറ്റ് വെടിയുണ്ടകളുടെ കാലിയായ കെയ്‌സുകൾ, മാഗസിനുകൾ, വെടിക്കോപ്പ് സൂക്ഷിക്കുന്ന പൗച്ചുകൾ, ബെൽറ്റുകൾ എന്നിവയും പിടിച്ചെടുത്തു.
നക്സൽ ശൃംഖലയ്‌ക്ക് കനത്ത തിരിച്ചടി
കാട്ടിനുള്ളിൽ നക്സലുകൾ ഒളിപ്പിച്ചിരുന്ന കറുത്ത യൂണിഫോമുകൾ, സോളാർ പാനലുകൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വനമേഖലകളിൽ നക്സലുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആയുധ-വസ്തു ശേഖരങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സുക്മ പൊലീസിന്റെ തുടർച്ചയായ നീക്കത്തിന്റെ ഭാഗമായാണ് ഓപ്പറേഷൻ നടന്നത്.
നക്സൽ സാന്നിധ്യമുള്ള വനമേഖലകളിൽ സുരക്ഷാസേനയുടെ തിരച്ചിൽ ഓപ്പറേഷനുകൾ ശക്തമായി തുടരുകയാണ്. കൂടുതൽ ആയുധശേഖരങ്ങളും ഒളിത്താവളങ്ങളും കണ്ടെത്തുന്നതിനായി പരിശോധന വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.















