എടക്കര: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ച ബന്ദ് ശനിയാഴ്ച രാവിലെ ആറുവരെ തുടരും. കഴിഞ്ഞ 13 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.
പ്രതിഷേധത്തിനിടെ സമരക്കാർക്കെതിരെ വനംവകുപ്പും പൊലീസും ലാത്തിച്ചാർജ് നടത്തിയിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവകക്ഷി നേതൃത്വത്തിൽ ബന്ദിന് ആഹ്വാനം ചെയ്തത്.
നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, പൊലീസ് പിടികൂടിയവരെ വിട്ടയക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകണമെന്നും മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ദിനെ തുടർന്ന് വഴിക്കടവ്–നാടുകാണി ചുരം വഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഊട്ടി, മൈസൂർ, ബംഗളൂരു ഭാഗങ്ങളിലേക്ക് പോയ വാഹനങ്ങളും തടഞ്ഞ് തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്.
ഗൂഡല്ലൂരിലെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടഞ്ഞു. യാത്രാ നിയന്ത്രണം ശക്തമായതോടെ വിവിധ മേഖലകളിലേക്കുള്ള ഗതാഗതവും ബാധിച്ചു.
വയനാട്ടിലേക്കും മൈസൂരിലേക്കും പോകേണ്ട യാത്രക്കാർ നാടുകാണി ചുരം ഒഴിവാക്കി അരീക്കോട്–താമരശ്ശേരി ചുരം വഴിയാണ് യാത്ര ചെയ്യുന്നത്. ഊട്ടിയിലേക്ക് പോകുന്നവർ പാലക്കാട് വഴിയും യാത്ര ചെയ്യുന്നു.
വാഹനങ്ങൾ തടയുന്നത് കർശനമാക്കിയതോടെ കെഎസ്ആർടിസി സർവീസുകളിൽ ഭൂരിഭാഗവും വഴിക്കടവിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി.
കടുവ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വന്യജീവി ഭീഷണിക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് ഗൂഡല്ലൂരിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്.















