കാഠ്മണ്ഡു: ഒരു വശത്ത് ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടം, മറുവശത്ത് ദുരന്തത്തിൽ മരിച്ചവരോടുപോലും ക്രൂരത. നേപ്പാളിലെ പ്രളയമേഖലയിൽ ചെളിയിൽ പുതഞ്ഞുകിടന്ന മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ ഊരിയെടുക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭരത്പുരിലെ പൊഖാറ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിലവിൽ ഭരത്പുരിലാണ് താമസിക്കുന്നത്.
നേപ്പാൾ–തിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നദിയിലൂടെ കുത്തിയൊലിച്ചെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ സ്വർണക്കമ്മൽ ഊരിയെടുത്തതെന്നാണ് പൊലീസ് കണ്ടെത്തൽ. സമീപത്ത് നിരവധി പേർ നോക്കിനിൽക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും ആരും ഇവരെ തടയാൻ ശ്രമിക്കുന്നില്ലെന്നും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ചിത്വാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർനടപടികൾക്കായി ഇവരെ ചിത്വാൻ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ദുരന്തത്തിൽ മരിച്ചവരോടും പരിക്കേറ്റവരോടും അനാദരവ് കാണിക്കുന്നതോ അവരുടെ സ്വത്തുക്കൾ മോഷ്ടിക്കുന്നതോ ആയ നടപടികൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ചിത്വാൻ പൊലീസ് മേധാവി എസ്.പി. രമേശ്വർ പൗഡൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമേഖലകളിൽ ഇത്തരം ക്രൂരമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
നേപ്പാൾ–തിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ അതിതീവ്ര പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ഞൂറോളം പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. വിദേശ വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1,500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ശക്തമായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഗൈറോങ് പോർട്ടിലെ ബഹുനില കെട്ടിടവും ബസ് പാർക്കിങ് മേഖലയുമടക്കം പൂർണമായും ചെളിയിൽ മുങ്ങി. പ്രദേശത്ത് ശരാശരി ഒന്നര മീറ്ററിലധികം കനത്തിലാണ് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്. അതിർത്തിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.
നേപ്പാളിലെ ത്രിശൂലി, ഭോട്ടെ കോസി നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങളും പാലങ്ങളും പൂർണമായും ഒലിച്ചുപോയി. റോഡ് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ സൈനിക ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
നിരവധി വിദേശ പൗരന്മാരും ഇന്ത്യക്കാരായ തീർഥാടകരും ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചെളിയും അവശിഷ്ടങ്ങളും നീക്കി കാണാതായവർക്കായുള്ള തിരച്ചിൽ രക്ഷാസേനകൾ തുടരുകയാണ്.
ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകൾക്കിടയിൽ മനുഷ്യസഹായം ഏറ്റവും ആവശ്യമായ ഘട്ടത്തിലാണ് മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന സംഭവമെന്നത് നേപ്പാളിനെ മാത്രമല്ല, ദുരന്തമേഖലകളിലെ മനുഷ്യാവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.














