ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 26-ാമത് ഉച്ചകോടിക്കായി കിർഗിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഷിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഏകദേശം ഒരു വർഷത്തിനിടെ മോദിയും പുടിനും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാകും ഇത്. ഇന്ത്യ-റഷ്യ ബന്ധത്തിലെ തന്ത്രപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധം, ഊർജം, വ്യാപാരം; മോദി-പുടിൻ ചർച്ച നിർണായകം
ഇന്ത്യ-യുഎസ് ബന്ധത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടെയാണ് മോദി-പുടിൻ കൂടിക്കാഴ്ച നടക്കുന്നത്. പ്രതിരോധ സഹകരണം, വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും ചർച്ചയാകാനിടയുണ്ട്.
ഷിയുമായി കൂടിക്കാഴ്ച നിർണായകം
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുകയാണെങ്കിൽ ഇന്ത്യ-ചൈന ബന്ധത്തിൽ അത് നിർണായക നീക്കമാകും. യഥാർഥ നിയന്ത്രണരേഖയിലെ (LAC) അതിർത്തി വിഷയങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകൾ ചർച്ചയാകാം. ഇറാനിലെയും യുക്രെയ്‌നിലെയും സംഘർഷങ്ങളും പ്രാദേശിക, ആഗോള സുരക്ഷാ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇടംപിടിച്ചേക്കാം.
ജയശങ്കർ റഷ്യയിൽ, അജിത് ഡോവൽ ചൈനയിൽ
മോദിയുടെ നിർണായക കൂടിക്കാഴ്ചകൾക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യ സന്ദർശിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയും സന്ദർശിച്ചു. മോസ്കോയുമായും ബെയ്ജിങ്ങുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് ഇരുവരും നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് മോദിയുടെ SCO ഉച്ചകോടി സന്ദർശനം.
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് പിന്നാലെ ബിഷ്‌കെകിൽ
രണ്ട് ദിവസത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി ഞായറാഴ്ച കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെകിലെത്തിയത്.
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ സന്ദർശനത്തിനിടെ ധാരണയായിരുന്നു. 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം 500 കോടി ഡോളറിലെത്തിക്കാനും ലക്ഷ്യമിടുന്നു.
ബിഷ്‌കെകിലെത്തിയ പ്രധാനമന്ത്രിയെ കിർഗിസ്ഥാൻ മന്ത്രിസഭാ ചെയർമാൻ അദിൽബെക് കാസിമാലിയേവ് സ്വീകരിച്ചു. വിമാനത്താവളത്തിൽ പരമ്പരാഗത കിർഗിസ് നൃത്തവും അവതരിപ്പിച്ചു. ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം ‘വന്ദേ മാതരം’ വിളികളോടെയാണ് സ്വീകരിച്ചത്.
25 വർഷം പൂർത്തിയാക്കി SCO
SCO രൂപീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുന്ന വേളയിലാണ് 26-ാമത് ഉച്ചകോടി നടക്കുന്നത്. 2001ൽ ചൈന, റഷ്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് സംഘടനയ്‌ക്ക് തുടക്കമിട്ടത്. ഇന്ത്യയും പാകിസ്താനും 2017ൽ പൂർണ അംഗങ്ങളായി. ഇറാൻ 2023ലും ബെലാറസ് 2024ലും അംഗങ്ങളായി. നിലവിൽ 10 അംഗരാജ്യങ്ങളാണ് SCOയിലുള്ളത്.















