പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരെ അപമാനിച്ചെന്ന് ആരോപിച്ച് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനെതിരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് സംഭവം.
മെഡിക്കൽ കോളേജിലെ എക്സ്‌റേ മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഡോക്ടർമാർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി “നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം” എന്ന തരത്തിലായിരുന്നു എംപിയുടെ പ്രതികരണം.
ചർച്ച മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുന്നത് തടയാനും എംപി ശ്രമിച്ചു. ഡോക്ടർമാരോട് “ഷോ കാണിക്കരുത്” എന്നും എംപി പറഞ്ഞതായി സമരക്കാർ ആരോപിച്ചു.
അതേസമയം, മെഡിക്കൽ കോളേജ് ഡയറക്ടറുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ പ്രശ്നവും എക്സ്‌റേ മെഷീന്റെ തകരാറും ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഇതിനിടെ, അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ രാജി സമർപ്പിച്ചതായും വിവരമുണ്ട്. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.















