വാഷിംഗ്ടൺ: മെക്ക കരാറിന് പിന്നാലെ സൗദി അറേബ്യയ്‌ക്ക് F-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നിർദേശത്തിന് അമേരിക്കയുടെ അനുമതി. ഏകദേശം 24.3 ബില്യൺ ഡോളർ (ഏകദേശം 2.04 ലക്ഷം കോടി രൂപ) മൂല്യമുള്ള വൻ പ്രതിരോധ ഇടപാടിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയത്. വ്യാഴാഴ്ചയാണ് പ്രഖ്യാപനം ഉണ്ടായത്. ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് കമ്പനിയും പ്രാറ്റ് ആൻഡ് വിറ്റ്നി മിലിട്ടറി എൻജിൻസുമാണ് പ്രധാന കരാറുകാർ.
പ്രധാനമായും സൗദിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും അമേരിക്കയുമായും മറ്റ് പങ്കാളി രാജ്യങ്ങളുമായുമുള്ള സൈനിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് കരാർ. 48 യുദ്ധവിമാനങ്ങൾ മാത്രമല്ല കരാറിലുള്ളത്. സുരക്ഷിത ആശയവിനിമയ സംവിധാനങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, ക്രിപ്റ്റോഗ്രാഫിക് സംവിധാനങ്ങൾ എന്നിവയും പാക്കേജിന്റെ ഭാഗമാണ്.
ഇലക്ട്രോണിക് വാർഫെയർ ഡാറ്റാബേസ് പിന്തുണ, വിമാനങ്ങളുടെയും ആയുധങ്ങളുടെയും പരിപാലന ഉപകരണങ്ങൾ, സ്പെയർ പാർട്സ്, പരിശീലന സംവിധാനങ്ങൾ, ഫ്ലൈറ്റ് സിമുലേറ്ററുകൾ എന്നിവയും സൗദിക്ക് ലഭിക്കും. സൗദി അറേബ്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ വിദേശനയ, ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്ക് അനുകൂലമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ പ്രതിരോധിക്കാനുള്ള സൗദിയുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു. യുഎസ് സേനയുമായും മറ്റ് പ്രാദേശിക, നാറ്റോ സേനകളുമായും സൗദിയുടെ സൈനിക ഇടപെടൽ കൂടുതൽ സുഗമമാക്കാനും കരാർ സഹായിക്കുമെന്നാണ് അമേരിക്ക പറയുന്നത്.















