ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവിലയും വിതരണ സമ്മര്‍ദവും ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനസംരക്ഷണത്തിനും ചെലവ് ചുരുക്കുന്നതിനുമായി പുതിയ നടപടികളുമായി പാകിസ്താന്‍. ഇതിന്റെ ഭാഗമായി കടകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ രാത്രി 9 മണിക്ക് അടയ്‌ക്കണം. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും രാത്രി 11 മണിവരെ പ്രവര്‍ത്തിക്കാം. വിവാഹ ഹാളുകളും മറ്റ് ആഘോഷ വേദികളും രാത്രി 10 മണിക്ക് അടയ്‌ക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരു വിഭവം മാത്രമേ അനുവദിക്കൂ. എന്നാല്‍ ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, ബേക്കറികള്‍, തന്തൂര്‍, പാല്‍-ഡയറി സ്ഥാപനങ്ങള്‍, ഇന്ധന-സിഎന്‍ജി സ്റ്റേഷനുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്. ജിമ്മുകള്‍, കായിക സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് മൂന്ന് മാസത്തേക്ക് 50 ശതമാനം കുറയ്‌ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സായുധസേന, നിയമപാലന ഏജന്‍സികള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കും.
സര്‍ക്കാര്‍ വാഹനങ്ങളും ദീര്‍ഘകാല ഉപയോഗത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ അനിവാര്യമല്ലാത്ത ആവര്‍ത്തന ചെലവുകള്‍ അഞ്ച് ശതമാനം കുറയ്‌ക്കാനും ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. നിര്‍ബന്ധമായ വിദേശയാത്രകള്‍ക്ക് ഇക്കണോമി ക്ലാസ് യാത്ര മാത്രമേ അനുവദിക്കൂ. അതേസമയം, ഇന്ധനവില വര്‍ധനയും പാകിസ്താനില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 17 മുതല്‍ പെട്രോള്‍ വില ലിറ്ററിന് 6.88 പാകിസ്താന്‍ രൂപ ഉയര്‍ന്ന് 391.22 രൂപയായും ഹൈസ്പീഡ് ഡീസല്‍ വില 5.62 രൂപ ഉയര്‍ന്ന് 421.45 രൂപയായും മാറി. അന്താരാഷ്‌ട്ര എണ്ണവിപണിയിലെ വിലവര്‍ധനയാണ് നിരക്ക് ഉയര്‍ത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ, മോട്ടോര്‍സൈക്കിളുകള്‍, റിക്ഷകള്‍, 800 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ എന്നിവയ്‌ക്ക് ലിറ്ററിന് 100 പാകിസ്താന്‍ രൂപയുടെ ഇന്ധന ആശ്വാസ പദ്ധതി സെപ്റ്റംബര്‍ 17 മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുണ്ട്.















