സിരകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന വാഗ് വൈഖരിയുടെ വിളയാട്ടമാണ് വിവേകവാണികളിൽ കാണാൻ കഴിയുന്നത്. മൃതമായിരുന്ന ഭാരതത്തിന്റെ ചേതന ഉണർന്നുയരാൻ തുടങ്ങിയത് മനസിലാക്കിയ ആ മഹാപ്രതിഭ നൽകിയ സന്ദേശങ്ങൾ ഈ വർത്തമാനകാലത്തിലും സത്യമായി നിലകൊള്ളുന്നു . അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
” ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു . ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകൾ ഇതാ അവസാനിക്കുന്ന മട്ടായി . മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാൻ വട്ടം കൂട്ടുന്നു .ഒരു ശബ്ദം ഇപ്പോൾ നമ്മുടെ നേർക്ക് വരുന്നുണ്ട് . ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തിൽ നിന്ന് , കർമ്മത്തിന്റേയും പ്രേമത്തിന്റേയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളിൽ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളും വിധത്തിലുള്ള ഒരു ശബ്ദം . നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം. സൗമ്യവും ഗാഢവും എന്നാൽ അർത്ഥശങ്കയ്‌ക്ക് ഇടനൽകാത്തതുമാണ് ആ ശബ്ദം
ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ് .നോക്കൂ ഉറങ്ങിക്കിടക്കുന്നവൻ ഉണർന്നെഴുന്നേൽക്കുന്നു .ഹിമാലയത്തിൽ നിന്നടിക്കുന്ന കാറ്റ് പോലെ അത് മൃതപ്രായമായ അസ്ഥിയിലും മാംസപേശികളിലും ജീവിതം പകരുന്നു .ആലസ്യം തിരോഭവിക്കുന്നു .നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീർഘവുമായ നിദ്രയിൽ നിന്നെഴുന്നേൽക്കുകയാണ്.
ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല .ഇനി ഒരിക്കലും ഭാരതം ഉറങ്ങാൻ ഭാവവുമില്ല . ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടടിക്കാൻ സാദ്ധ്യവുമല്ല .അനന്തശക്തിയുള്ള നമ്മുടെ മാതൃഭൂമി തൻകാലിൽ നിൽക്കാൻ വട്ടം കൂട്ടുകയാണ് .”
( വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വോള്യം -3 )