സ്പാനിഷ് ലീഗിൽ ഗോൾ മഴ പെയ്യിച്ച് വമ്പന്മാർ. ലീഗിൽ ബാഴ്സലോണയും റയൽ മാഡ്രിഡും അത്‍ലറ്റികോ മാഡ്രിഡും തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
ലാലിഗയിൽ കരുത്തരുടെ മാറ്റ് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ശനിയാഴ്‍ച രാത്രിയിലെ പ്രകടനം. ഡിപോർട്ടീവോ കൊരുണയെ ബാഴ്സ തകർത്തത് നാലു ഗോളുകൾക്ക്.
റഫീഞ്ഞോ ഇരട്ട ഗോൾ നേടി. മൂന്നാം ഗോൾ സുവാരസിന്‍റെ വക. കളത്തിലിറങ്ങി മൂന്നാം മിനിറ്റിൽ ഗോളടിച്ച് മെസി പട്ടിക പൂർത്തിയാക്കി.
ബാഴ്സക്ക് പിന്നാലെയിറങ്ങിയ റയൽ മാഡ്രിഡ് റയൽ ബെറ്റിസിനെ തരിപ്പണമാക്കുന്നതായിരുന്നു കണ്ടത്. ക്രിസ്റ്റ്യാനോയുടെയും കൂട്ടരുടെയും ജയം 6-1 ന്. നാലാം മിനിറ്റിൽ വരാനെ തുടങ്ങിയ ഗോൾ വേട്ട 78 ആം മിനിറ്റിൽ പൂർത്തിയാക്കിയത് ക്രിസ്റ്റ്യാനോ. ഇസ്കോ രണ്ട് ഗോൾ നേടിയപ്പോൾ ബെൻസേമയും മാർസലെയും ഓരോ ഗോൾ നേടി.
ഗ്രനഡെയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് അത് ലറ്റികോ മാഡ്രിഡും ശനിയാഴ്ച ആരാധകരെ ആവേശത്തിലാഴ്‌ത്തി. കരാസ്കോയുടെ ഹാട്രിക് പ്രകടനമാണ് മാഡ്രിഡിന് മിന്നും ജയം സമ്മാനിച്ചത്. ഗയ്‌ത്താൻ രണ്ട് ഗോൾ നേടിയപ്പോൾ കോറയും തിയാഗോയും ഗ്രനഡയുടെ വലയിൽ ഓരോ തവണ പന്തെത്തിച്ചു. ജയത്തോടെ സെവില്ലയെ മറികടന്ന് മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.