ശ്രീനഗർ: നിയന്ത്രണരേഖയിൽ ഭിംബെർ സെക്ടറിനു സമീപം ഭാരതത്തിന്റെ ഷെല്ലിംഗിൽ 7 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ആരോപിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസംബന്ധിച്ച് ഇന്ത്യൻ സൈന്യം സ്ഥിരീകരണം നൽകിയിട്ടില്ല. ഇതിനു മുൻപും ഇത്തരം ആരോപണങ്ങൾ പാകിസ്ഥാന്റെ പക്ഷത്തു നിന്നും ഉണ്ടായിട്ടുളളത് അടിസ്ഥാനരഹിതമാണെന്നു പിന്നീടു തെളിഞ്ഞിട്ടുണ്ട്.
ഒക്ടോബറിൽ ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തേത്തുടർന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാൻ ഇത് നിഷേധിക്കുകയാണ് ചെയ്തത്. പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനേത്തുടർന്ന് നിരന്തരമായ പ്രകോപനമാണ് പാകിസ്ഥാൻ സൈന്യം തുടരുന്നത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ നിരവധി തവണയാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തത്. പത്തിലധികം ഇന്ത്യൻ സൈനികർ ഇതേത്തുടർന്ന് വീരമൃത്യു വരിച്ചു. നിരവധി ഗ്രാമവാസികൾക്കും പാകിസ്ഥാൻ വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്.