ഗുവാഹത്തി: അവിഭാജ്യ അസമിലെ പ്രധാനമന്ത്രിയും, തുടർന്ന് ഇന്ത്യൻ സ്റ്റേറ്റ് ഓഫ് അസമിന്റെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന ഗോപിനാഥ് ബർദ്ദോലിയുടെ മകൻ റോബിൻ ബർദ്ദോലി ഭാരതീയ ജനതാപാർട്ടിയിൽ ചേർന്നു. ഭാരതീയ ജനതാപാർട്ടി കേന്ദ്രത്തിലും, സംസ്ഥാനത്തും നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നും, പാർട്ടിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അതിനാലാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എനിക്കു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്നും അതിനാലാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും റോബിൻ ബർദ്ദോലി വ്യക്തമാക്കി. മൂന്നു വട്ടം കോൺഗ്രസ് എം.എൽ.എ ആയിരുന്ന തനിക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ സൈനികോദ്യോഗസ്ഥൻ കൂടിയായിരുന്ന റോബിൻ 2001ലെ തിരഞ്ഞെടുപ്പിൽ ദിസ്പൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രഫുല്ല കുമാർ മൊഹന്തയെ നിലം പരിശാക്കിക്കൊണ്ട് 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്വതന്ത്ര ചുമതലയുളള സ്പോർട്ട്സ്, യുവജനക്ഷേമ മന്ത്രിയായി തരുൺ ഗൊഗോയുടെ മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ ലോക്സഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്.
പാർട്ടിയിൽ നിരവധി നിർണ്ണായകസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുളള വ്യക്തിയാണ് റോബിൻ ബർദ്ദോലി. അസം പി.സി.സിയുടെ ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
റോബിന്റെ പിതാവ്, ഭാരതം സ്വതന്ത്രയാകുന്നതിനു മുൻപ് അവിഭാജ്യ അസമിന്റെ പ്രധാനമന്ത്രിയായും, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സ്റ്റേറ്റ് ഓഫ് അസമിന്റെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുളളയാളാണ്. സ്വാതന്ത്ര്യസമരത്തിലും പെങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഭാരതരത്നം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.