പാലക്കാട്: ഇന്ന് ലോക തണ്ണീർത്തട സംരക്ഷണ ദിനം ആചരിക്കുമ്പോൾ സംരക്ഷിക്കാൻ ആളില്ലാതെ നാശത്തിന്റെ വക്കിലാണ് ഭാരതപ്പുഴ. പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴ മലിനീകരണവും , മണലൂറ്റും കാരണം ഇല്ലാതാവുകയാണ്. കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നുകൂടിയായ നിളയുടെ സംരക്ഷണത്തിനായി സംസ്ഥാന ജില്ലാ ഭരണകൂടങ്ങൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പശ്ചിമഘട്ടത്തിലെ ആനമലയില്നിന്ന് ഉത്ഭവിച്ച് പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴ നാൽപ്പത് ലക്ഷത്തോളം ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് , എന്നാൽ ഇന്ന് മലിനീകരണവും, മണൽ വാരലും, കൈയേറ്റവും കാരണം ഭാരതപ്പുഴ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ വരൾച്ച രൂക്ഷമാകുന്നതിനു മുൻപേ പുഴ വറ്റി വരണ്ടു തുടങ്ങി. കേരളീയ സംസ്കാരത്തിന്റെ ഭാഗമായ ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളോ ജനപ്രതിനിധികളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
മലമ്പുഴ അടക്കം ആറു ഡാമുകൾ നിലവിലുളള ഭാരതപ്പുഴ വരണ്ടു തുടങ്ങിയതോടെ കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് ഒരു ജനസമൂഹം. ആളിയാർ പറമ്പിക്കുളം കരാർ പ്രകാരം തമിഴ്നാട് ആവശ്യമായ ജലം വിട്ടുനൽകാത്തതും പുഴയുടെ നാശത്തിനു പ്രധാന കാരണമാണ്. മലിനീകരണവും മണലൂറ്റും വ്യാപകമായി നിളാനദി ഇല്ലാതാക്കുമ്പോൾ കേരളത്തിനു നഷ്ടമാകുന്നത് വെറുമൊരു പുഴ മാത്രമല്ല, കേരളത്തേക്കാളും പഴക്കമുളള ഒരു ചരിത്രവും കുടിയാണ്.