ന്യൂഡൽഹി : കശ്മീർ താഴ്വരയിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പാകിസ്ഥാൻ അതിർത്തിക്കടുത്ത് ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ.
അടിയന്തിര ഘട്ടങ്ങളിൽ സാധാരണ പൗരന്മാരെ രക്ഷിക്കാൻ ഉതകും വിധത്തിലാണ് ബങ്കറുകളുടെ നിർമ്മാണം.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും, കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി കേന്ദ്രസർക്കാരും,കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിൽ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ അടിക്കടി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കെതിരെ നടത്തുന്ന ഷെല്ലാക്രമണത്തിലും,വെടിവയ്പ്പിലും സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്.
2017ൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ എണ്ണം വർധിച്ചുവെന്നാണു കണക്ക്.
ആഗസ്റ്റ് ഒന്നുവരെ മാത്രം 285 തവണ വെടിനിർത്തൽ കരാർലംഘനം നടന്നു. 2016 ൽ ഇത് 228 ആയിരുന്നു. എട്ട് സൈനികർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. എന്നാൽ, ജൂലൈ മാസത്തിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒൻപതു സൈനികർ ഉൾപ്പെടെ 11 പേരാണു മരിച്ചത്. 18 പേർക്കു പരുക്കേറ്റു.
ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നും സാധാരണക്കാരെയും സംരക്ഷിക്കാൻ പാകത്തിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത്.
പ്രധാനമന്ത്രിയുടെ വികസന പദ്ധതിയിലുൾപ്പെടുത്തി 63 ഇന വികസന പദ്ധതികളാണ് കശ്മീരിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.80,068 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.ഇതിലുൾപ്പെടുത്തിയാകും ബങ്കറുകളുടെ നിർമ്മാണവും നടത്തുക.