കൊച്ചി: ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം തേടി മഞ്ഞപ്പട. ഐഎസ്എല്ലിൽ കന്നി സീസണ്‍ കളിക്കുന്ന ജംഷഡ്‍പൂർ എഫ്സിയാണ് കേരളാ ബ്ലാസ്റ്റേഴ്‍സിന്‍റെ എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.
ആദ്യ മല്‍സരത്തിലെ സമനില പ്രകടനം ടീമിനെ ബാധിച്ചില്ലെന്ന് പറയുമ്പോള്‍ കൂടി കോച്ച് റിനെ മ്യുലന്‍സ്റ്റിന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല. മികച്ച താരങ്ങളെ മൈതാനത്ത് അണിനിരത്തിയെങ്കിലും കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഗോള്‍ നേടാനാകാതെ പോയത് ആരാധകര്‍ക്ക് ആശങ്ക സമ്മാനിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ആരാധകര്‍ക്കായി ജയത്തോടെ ടൂര്‍ണമെന്റില്‍ പടയോട്ടം തുടങ്ങുവാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി തയ്യാറാക്കുന്നത്. മുന്നേറ്റനിരയിലാണ് ടീമിന്റെ ആശങ്ക കൂടുകൂട്ടിയിരിക്കുന്നത്. സൂപ്പര്‍താരം ബെര്‍ബറ്റോവിന് കഴിഞ്ഞ കളിയില്‍ കാര്യമായൊന്നും ചെയ്യുവാന്‍ സാധിച്ചില്ല. പലപ്പോഴും ഇയാന്‍ ഹ്യൂം-ബര്‍ബ്ബറ്റോവ് സഖ്യം പരസ്പരധാരണയില്ലാത്ത നീക്കങ്ങളാണ് മൈതാനത്ത് കാഴ്‌ച്ചവച്ചത്.
അതിവേഗം പന്തുമായി ബോക്‌സിലേക്ക് ഇരച്ചുകയറുന്ന ഇയാന്‍ ഹ്യുമിന് ബര്‍ബ്ബറ്റോവിന്റെ മെല്ലെപോക്ക് തിരിച്ചടിയുമായി. ഒടുവില്‍ ഹ്യുമിനെ തിരിച്ചുവിളിക്കുവാനും കോച്ച് നിര്‍ബന്ധിതനായി. അതുകൊണ്ട് തന്നെ ഈ രണ്ട് താരങ്ങളെ കൃത്യമായി വിനയോഗിക്കുന്നിടത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഒളിഞ്ഞിരുക്കുന്നത്.
കൊല്‍ക്കത്തയ്‌ക്കെതിരെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും തിളങ്ങാതെ പോയ സികെ വിനീതിനും ഇന്നത്തെ കളിയോടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. സികെയും ഹ്യുമും ബര്‍ബ്ബറ്റോവും മുന്നേറ്റ നിരയിലേക്ക് എത്തുന്നതോടെ അരാട്ട ഇസുമിക്കാണ് സ്ഥാനം നഷ്ടമായത്. കഴിഞ്ഞ സീസണുകളില്‍ മറ്റ് ടീമുകള്‍ക്കായി മുന്നേറ്റ നിരയില്‍ തിളങ്ങിയ താരമാണ് അരാട്ട. അതുകൊണ്ട് തന്നെ ആ താരത്തെ എവിടെ വിന്യസിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോച്ച് മ്യുലന്‍സ്റ്റിന്‍.
മധ്യ നിരയില്‍ നിന്ന് കളിമെനയുന്ന പെക്കുസന്റെ ഫോമിലാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍. പരിക്ക് മാറി വെസ് ബ്രൗണ്‍ കൂടിയെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് നിര കരുത്താര്‍ജിക്കും. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധ നിരയില്‍ കാര്യമായ വെല്ലുവിളികളില്ല.