ദുബായ്: യുഎഇ ദേശീയദിനാഘോഷ വേളയിൽ ഗതാഗത നിയമം ലംഘിക്കരുതെന്ന് പൊലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴചുമത്തി, വാഹനം പിടിച്ചെടുക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രധാനനിരത്തുകളിലെല്ലാം പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
യുഎഇ 46-ാം ദേശീയ ദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലെ ആഘോഷ പരിപാടികൾക്ക് പ്രത്യേക തയ്യാറെടുപ്പും, കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ളവ കാണാനെത്തുന്നവർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ നേരത്തേ തന്നെ അറിയിച്ചിരുന്നു.
അതേസമയം, ആഘോഷങ്ങൾ അതിരുകടക്കരുതെന്നും, നിയമം പാലിച്ചുകൊണ്ടാവണം എല്ലാമെന്നും ദുബായ് പൊലീസിന്റെ മുന്നറിയിപ്പ് വന്നു. വാഹനമോടിക്കുന്നവർക്ക് പ്രത്യേക കരുതൽ വേണമെന്നും അറിയിപ്പിൽ പറയുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചാൽ 2000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തി വാഹനം 60 ദിവസം കസ്റ്റഡിയിൽ പിടിച്ചിടുകയും ചെയ്യുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
വലിയ ശബ്ദത്തോടെ വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തും. കാരണം കൂടാതെ റോഡിൽ വാഹനം നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്നും പൊലീസ് അറിയിച്ചു.
ദുബായ് നിരത്തുകളിലെ തിരക്കൊഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ പ്രത്യേക തയ്യാറെടുപ്പുകൾ പൊലീസ് നടത്തിക്കഴിഞ്ഞു. ബർദുബായ്, ജുമേറ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ദേര, മുറക്കാബാദ്, അൽ റഖാ, മംസാർ, റാഷിദിയ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ആഘോഷ വേളയിൽ കൂടുതൽ പട്രോളിംഗ് ഉണ്ടാവും. പ്രധാന നിരത്തുകളിൽ മൊബൈൽ റഡാറുകളും സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.