ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റതിന്‍റെ ആഘോഷം അവസാനിക്കും മുമ്പുള്ള തെരഞ്ഞെടുപ്പ് തോൽവികൾ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടിയായി. ഗുജറാത്തിൽ രൂപീകരിച്ച അവിശുദ്ധ സാമുദായിക ഐക്യനിരയും ഇതോടെ തകർന്നടിഞ്ഞു.
യുവരാജാവിന്‍റെ പട്ടാഭിഷേകം ഗുജറാത്തിലെ വിജയത്തോടെ ഗംഭീരമാക്കാനുള്ള ആഗ്രഹം നിറവേറിയില്ല. ഹിമാചലിൽ തോൽവി നേരത്തെ ഉറപ്പിച്ചിരുന്നു. ഗുജറാത്തിൽ ഏതുവിധേനയും അധികാരത്തിലെത്തുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് യുവാക്കളെ കൂട്ടുപിടിച്ച് ഇതിനായി തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് താൽക്കാലിക ഐക്യനിരയും രൂപീകരിച്ചു.
എന്നാൽ, പട്ടേൽ സംവരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സുമായി ഉണ്ടായ ഭിന്നതകൾ ഹാർദ്ദിക് പട്ടേലിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. ജിഗ്നേഷ് മേവാനിയും അൽപേഷ് ഠാക്കൂറും മൽസരിക്കുന്ന മണ്ഡലങ്ങളിൽ പ്രചരണം ഒതുക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന പേരിൽ ബദൽ വികസന മാതൃക മുന്നോട്ടു വെക്കാനുള്ള ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടു.
ജിഎസ്ടിയും നോട്ട് നിരോധനവും തിരിച്ചടിക്കുമെന്ന പ്രതീക്ഷകൾ തകർത്ത് വ്യാപാരി സമൂഹം ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്തു. അപ്രകാരം രാഹുലിന്‍റെ സ്വപ്നങ്ങളുടെ വാട്ടർലൂ ആയി മാറി ഗുജറാത്ത്.
പുതിയ കോൺഗ്രസ് അദ്ധ്യക്ഷന് മറക്കാനാഗ്രഹിക്കുന്ന തുടക്കം. എന്തിനായിരുന്നു ഹാർദ്ദിക്, ജിഗ്നേഷ്, മേവാനി സഖ്യം എന്ന് അണികളെ ബോദ്ധ്യപ്പെടുത്താൻ സോണിയയുടെ പ്രിയ പുത്രന് ഏറെ വിയർക്കേണ്ടി വരും. ഹിമാചൽ കൂടി കൈവിട്ടതോടെ രാജ്യത്ത് 4 സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന രാഷ്‌ട്രീയ പാർട്ടി എന്ന നാണക്കേട് ബാക്കിയും.