ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരില്‍ ജാതിവികാരം ആളിക്കത്തിക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നതായി കേന്ദ്ര മാനവശേഷി വിഭവ മന്ത്രി സ്മൃതി ഇറാനി. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കാട്ടി മന്ത്രാലയത്തിന് കത്തയച്ചവരില്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും ഉള്‍പ്പെടുമെന്ന് സ്മൃതി ഡല്‍ഹിയില്‍ പറഞ്ഞു.
കോളജില്‍ നിന്നുളള സസ്‌പെന്‍ഷനെതിരേ രോഹിത് വെമുല ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ കോടതി പോലും വിസമ്മതിക്കുകയായിരുന്നെന്നും സ്മൃതി ചൂണ്ടിക്കാട്ടി. ക്യാമ്പസില്‍ ദേശവിരുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചു എന്ന പേരിലാണ് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതിനിടയ്‌ക്കാണ് കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നതായ വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒന്‍പത് വിദ്യാര്‍ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്ത കാര്യം ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു 2014 ല്‍ ഹനുമന്ത റാവു കത്തയച്ചത്. രോഹിത്തിന്റെ ആത്മഹത്യയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സ്മൃതി ചൂണ്ടിക്കാട്ടി. വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഒരു കേസില്‍ എന്തൊക്കെയാണ് നടപടികള്‍ എന്നു പോലും കോണ്‍ഗ്രസിന് അറിയില്ലെന്നും സ്മൃതി പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഇത്തരം സമീപനം പ്രതീക്ഷിച്ചതാണെങ്കിലും നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജീവനൊടുക്കിയ രോഹിതിന്റേതായി മാദ്ധ്യമങ്ങളില്‍ പ്രചരിച്ച കത്ത് വ്യാജമാണെന്നും യഥാര്‍ത്ഥ ആത്മഹത്യാക്കുറിപ്പില്‍ ഒരു രാഷ്‌ട്രീയ നേതാവിനെയോ സംഘടനയെയോ കുറ്റപ്പെടുത്തുന്നില്ലെന്നും സ്മൃതി ചൂണ്ടിക്കാട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യഥാര്‍ഥ ആത്മഹത്യാക്കുറിപ്പിന്റെ പകര്‍പ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കേസില്‍ വസ്തുതകള്‍ വളച്ചൊടിക്കാനാണ് ശ്രമം. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സംഭവത്തിലെ വസ്തുതകള്‍ പരിശോധിക്കാന്‍ തന്റെ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.