തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് കൊലക്കുറ്റപ്രകാരം ജീവപര്യന്തം തടവും 80.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊലക്കുറ്റം ഒഴികെ പ്രതിക്കെതിരേ ചുമത്തിയിരുന്ന മറ്റ് വകുപ്പുകളില്‍ 24 വര്‍ഷം തടവ് പ്രത്യേകം അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുകയില്‍ അന്‍പത് ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നും തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
കേസില്‍ കള്ളസാക്ഷി പറഞ്ഞ കുറ്റത്തിന് നിഷാമിന്റെ ഭാര്യ അമാലിനെതിരേ കേസെടുക്കാനും കോടതി ഉത്തരവിട്ടു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് നിഷാമിന് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ പ്രകാരം നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് വകുപ്പുകള്‍ മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാതെ പോയത്. ജഡ്ജി കെ.പി സുധീര്‍ ആണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി 29 നാണ് തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായ നിഷാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചും കാറിടിപ്പിച്ചും ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16 നാണ് ചന്ദ്രബോസ് മരണമടഞ്ഞത്. 79 ദിവസമാണ് കേസില്‍ വിചാരണ നടന്നത്.
ജനുവരി 31 നകം വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം നിഷാമിന്റെ ശിക്ഷ പോരെന്നും അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിധിയില്‍ നിരാശയുണ്ടെന്ന് നിഷാമിന്റെ കുടുംബാംഗങ്ങളും പ്രതികരിച്ചു. നിഷാമിന് ജയിലും വീടും ഒരുപോലെയാണെന്നായിരുന്നു ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ പ്രതികരണം.