ലണ്ടൻ : വെംബ്ലി സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആഘോഷക്കടലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ പ്രവാസി ഭാരതീയരുടെ മനം നിറച്ച ഉജ്ജ്വല പ്രസംഗമായിരുന്നു പ്രധാനമന്ത്രി കാഴ്ച വച്ചത് .
ഭാരതം വൈവിദ്ധ്യങ്ങളുടെ രാഷ്‌ട്രമാണ് . വൈവിദ്ധ്യമാണ് ഭാരതത്തിന്റെ സവിശേഷതയും ശക്തിയും അഭിമാനവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു . രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടനിൽ നിന്ന് പോരാടിയ വീര സവർക്കർ ,ശ്യാം ജി കൃഷ്ണ വർമ്മ , മദൻ ലാൽ ധിംഗ്ര തുടങ്ങിയ വിപ്ലവകാരികളെ പ്രധാനമന്ത്രി പ്രസംഗത്തിൽ സ്മരിച്ചു .
ലോകം ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന ഭീകരവാദത്തിനും ആഗോളതാപനത്തിനും ഭാരതത്തിൽ പരിഹാരമുണ്ട് . മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ പിന്തുടർന്നാൽ ലോകം ഭീകരവാദത്തിന്റെ പിടിയിൽ നിന്ന് മോചനം നേടും . സൂഫി പാരമ്പര്യം ഭീകരവാദത്തിനുള്ള മറുമരുന്നാണെന്ന് പറഞ്ഞ മോദി കബീറിന്റെയും റഹീമിന്റെയും നാടായ ഭാരതത്തിന് ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
ടിവിയിൽ കാണുന്നതല്ല യഥാർത്ഥ ഭാരതമെന്ന് പറഞ്ഞ പ്രധാനമന്ത്രി വനവാസി സമൂഹങ്ങൾക്ക് ആരോഗ്യവും വിദ്യാഭ്യാസവും നൽകാൻ വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ രാജ്യമാണ് ഭാരതമെന്ന് ചൂണ്ടിക്കാട്ടി . അൻപതോളം വിദ്യാഭ്യാസ സംബന്ധിയായ ആപ്ലിക്കേഷനുകൾ രൂപീകരിച്ച് അത് വിദ്യാർത്ഥികൾക്ക് സമർപ്പിച്ച രാജസ്ഥാനിലെ ഇമ്രാൻ ഖാനേപ്പോലുള്ളവരുടെ രാജ്യമാണ് ഭാരതമെന്നും വ്യക്തമാക്കി . ഹരിയാനയിൽ സ്ത്രീപുരുഷാനുപാതം ഉയർത്താൻ ജനകീയ അവബോധം നൽകാൻ മകളോടൊപ്പം സെൽഫി പദ്ധതി ആരംഭിച്ച ഗ്രാമമുഖ്യന്മാരുടെ നാടാണ് ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
സ്വച്ഛ ഭാരതവും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എന്നതുമാണ് തന്റെ രണ്ട് സ്വപ്നങ്ങളെന്ന് വ്യക്തമാക്കിയ മോദി അടുത്ത ആയിരം ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് പ്രഖ്യാപിച്ചു . വെംബ്ലിയിൽ നിറഞ്ഞ പ്രവാസി ഭാരതീയർക്കൊപ്പം ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് .
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത് . മോദിയെ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് കാമറൂൺ നടത്തിയ ചെറു പ്രസംഗവും ശ്രദ്ധേയമായി . ഭാരതത്തിനും ബ്രിട്ടനും ഇത് ചരിത്ര നിമിഷമാണെന്ന് കാമറൂൺ പ്രഖ്യാപിച്ചതിനെ ഹർഷാരവങ്ങളോടെയാണ് പ്രവാസി സമൂഹം വരവേറ്റത് .
യു എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം അനുവദിക്കണമെന്ന ഭാരതത്തിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ച കാമറൂൺ നല്ല ദിനങ്ങൾ തീർച്ചയായും വന്നു കഴിഞ്ഞു എന്ന് ഹിന്ദിയിൽ പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്