ന്യൂഡൽഹി : ജർമ്മനിയിൽ അഭയാർത്ഥി ക്യാമ്പിൽ പെട്ടുപോയ ഇന്ത്യൻ യുവതിക്ക് മോചനം . ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ ഗുർപ്രീത് കൗറിനും എട്ടുവയസ്സുകാരിയായ മകൾക്കുമാണ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ സമയോചിത ഇടപെടലിൽ മോചനമുണ്ടായത്
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഗുർപ്രീത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് രക്ഷപ്പെടാൻ സഹായകമായത് . താൻ ജർമ്മനിയിൽ തടവിലാണെന്നും രക്ഷപ്പെടാൻ സഹായിക്കണമെന്നുമായിരുന്നു വീഡിയോയിലെ സന്ദേശം . ഇത് ഗുർപ്രീതിന്റെ മാതാപിതാക്കൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
തുടർന്ന് വിഷയത്തിലിടപെട്ട സുഷമ ഗുർപ്രീതിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ജർമ്മൻ അംബാസിഡറോടും ഇന്ത്യൻ കോൺസുലേറ്റിനോടും ആവശ്യപ്പെട്ടു. അപ്പോൾ തന്നെ ഗുർപ്രീതിനെപ്പറ്റി അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥർ അവരെ കണ്ടെത്തി എംബസിയിലെത്തിക്കുകയായിരുന്നു.
ഗുർപ്രീതിന്റെ മോചനത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സുഷമ സ്വരാജ് അഭിനന്ദിച്ചു . തന്നെ ഭർത്താവിന്റെ വീട്ടുകാർ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് തടവിലാക്കുകയായിരുന്നെന്ന് ഗുർപ്രീത് മാദ്ധ്യമങ്ങളോട് പറഞ്ഞു . തന്റെ മോചനത്തിനായി ഇടപെട്ട സുഷമ സ്വരാജിന് അവർ നിറഞ്ഞ നന്ദി അറിയിച്ചു.