കുമളി: ചട്ടം ലംഘിച്ച് തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേയുടെ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് പുലര്‍ച്ചയോടെ താഴ്ന്നതോടെയാണ് ഷട്ടറുകള്‍ അടച്ചത്. ഇന്നലെ രാത്രി വൈകി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്നാട് സ്പില്‍വേയുടെ എട്ട് ഷട്ടറുകള്‍ തുറന്നത്.
അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം തമിഴ്നാടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് മൂന്നു മണിക്കറെങ്കിലും വേണ്ടിവരുമെന്നതിനാലാണ് തമിഴ്നാടിനോട് കളക്ടര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഇന്നലെ രാത്രിയോടെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറിയതായും ആക്ഷേപമുണ്ട്. ഷട്ടറുകള്‍ തുറന്നുവിടും മുന്‍പ് കേന്ദ്ര ജലക്കമ്മീഷനെ അറിയിക്കാനും തമിഴ്നാട് തയ്യാറായില്ല.
ഇന്നു പുലര്‍ച്ചയോടെ ജലനിരപ്പ് 141.67 അടിയായി താഴ്ന്നിട്ടുണ്ട്. സെക്കൻഡിൽ 2100 ഘനയടി അധിക വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതിനാല്‍ പ്രദേശത്തെ ആശങ്കകള്‍ക്ക് അല്പവിരാമമായി. അതേസമയം, തമിഴ്നാട്, ശ്രീലങ്ക തീരങ്ങള്‍ മുതല്‍ മാലിദ്വീപ് വരെ ന്യൂനമർദം രൂപംകൊണ്ടിട്ടുള്ളതിനാല്‍ വരുന്ന 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.















