തിരുവനന്തപുരം: മെത്രാന്‍കായലും കടമക്കുടിയിലെ ഭൂമിയും നികത്താനുളള ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തടിയൂരി. ഉത്തരവ് വിവാദമായ സാഹചര്യത്തിലും ഹൈക്കോടതി ഇടപെടലിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ടൂറിസം പദ്ധതിക്കായിട്ടാണ് മെത്രാന് കായല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയത്. മെത്രാന് കായലില്‍ 378 ഏക്കറും കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്താനായിരുന്നു ഉത്തരവ്. പദ്ധതിക്കായി യാതൊരു ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ തീരുമാനം വിവാദമാക്കേണ്ടെന്ന് കരുതിയാണ് അത് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെത്രാന് കായല്‍ നികത്താനുളള ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കുക. പ്രദേശം കൃഷിയോഗ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
നെല്‍വയലുകള്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും പാരിസ്ഥിതിക അനുമതിയും പാലിച്ച് പദ്ധതി നടപ്പാക്കാനാണ് അനുമതി നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഒരു തെറ്റ് ചെയ്തുവെന്ന ബോദ്ധ്യത്തോടെയല്ല ഉത്തരവ് പിന്‍വലിക്കുന്നതെന്നും സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ തിടുക്കപ്പെട്ട് എന്തിനാണ് ഉത്തരവിറക്കിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലായിരുന്നു.