രാഷ്ട്രസേവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ദീപ്തമായ ഓർമകളിൽ ഭാരതം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കയ്യിൽ നിന്നും ഭാരതത്തിന്റെ ലെഫ്റ്റനന്റ് ജനറൽ കെ എം കരിയപ്പ സൈനികാധികാരത്തിന്റെ ചെങ്കോൽ സ്വീകരിച്ചത് 1949 ജനുവരി `15 നായിരുന്നു . അന്നുമുതൽ ജനുവരി 15 കരസേനാ ദിനമായി ആഘോഷിച്ചു വരുന്നു .
ധീരന്മാരുടെ സാഹോദര്യം , രാഷ്ട്രത്തിനു വേണ്ടിയുള്ള ജീവത്യാഗം , മരണത്തെപ്പോലും നേരിടുന്ന ധീരത, സമത്വ ചിന്ത ,നീതിയും സത്യസന്ധതയും , അച്ചടക്കം, രാഷ്ട്രത്തോടുള്ള പ്രതിബദ്ധത, തോൽവിയുടെ അപമാനത്തേക്കാൾ മരണം വരിക്കുന്ന ധീരത തുടങ്ങിയവ ഭാരതീയ കരസേനയുടെ പ്രത്യേകതയായി ഗണിക്കപ്പെടുന്നു .
രാഷ്ട്രത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന കരസേനയുടെ പോരാട്ടവീര്യത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അഭിനന്ദിച്ചു . കരസേനയിൽ അർപ്പിതമായ ഏതു കർത്തവ്യവും അവർ കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു . ലോകത്തെ ഏറ്റവും ദുർഘടം പിടിച്ച മേഖലകളിൽ നിന്നാണ് കരസേന രാഷ്ട്രത്തെ രക്ഷിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കരസേനയുടെ അജയ്യവീര്യത്തിനും നിശ്ചയദാർഢ്യത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാ ദിന സന്ദേശത്തിൽ അറിയിച്ചു. കരസേനയുടെ നിശ്ചയദാർഢ്യത്തിൽ ഭാരതം അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.