ലാഹോർ: ദുരൂഹമായ സാഹചര്യത്തിൽ പാകിസ്ഥാനിലെ ജയിലിൽ വച്ച് കഴിഞ്ഞയാഴ്ച മരണമടഞ്ഞ കൃപാൽ സിംഗിന്റെ ശരീരം, പോസ്റ്റ്മോർട്ടത്തിനു ശേഷം ഭാരതത്തിനു കൈമാറി. 50 വയസ്സായിരുന്നു. 1992 ൽ വാഗ അതിർത്തി കടന്നു എന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടുകയായിരുന്നു. ഭാരതത്തിന്റെ ചാരനാണെന്നാരോപിച്ചാണ് 25 വർഷങ്ങളായി ഇദ്ദേഹത്തെ ജയിലിലിട്ടിരുന്നത്. തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ വധശിക്ഷയ്ക്കും വിധിച്ചിരുന്നു. ഗുർദാസ്പൂർ സ്വദേശിയായ കൃപാൽ സിംഗിനെ അവ്യക്തമായ കാരണങ്ങൾ ആരോപിച്ചാണ് ലാഹോർ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നത്. എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ വധശിക്ഷ നടപ്പാക്കുന്നത് നീളുകയായിരുന്നു.
കോട്ട് ലാഖ്പത് ജയിലിൽ, കൃപാലിനെ അദ്ദേഹത്തിന്റെ സെല്ലിൽ മരിച്ച നിലയിൽ കാണെപ്പെടുകയായിരുന്നുവെന്നാണ് പാകിസ്ഥാൻ നൽകുന്ന വിശദീകരണം. പോസ്റ്റ്മോർട്ടം നടത്തി, രേഖകൾ പാകിസ്ഥാനിലെ ഇന്ത്യൻ എംബസിക്ക് മൃതദേഹത്തോടൊപ്പം കൈമാറിയിട്ടുണ്ട്.