ബംഗളൂരു: ഐ.പി.എൽ ഒമ്പതാം സീസണിലെ ചാമ്പ്യൻമാരെ ഇന്നറിയാം. കന്നിക്കിരീടത്തിനായുള്ള കലാശപോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ബാംഗ്ളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
കന്നിക്കിരീടം ഉയർത്തുന്നത് വിരാട് കോഹ്‍ലിയോ അതോ ഡേവിഡ് വാർണറോ. ആരാധകരുടെ കാത്തിരിപ്പിന് വിരാമാമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ബാംഗ്ളൂരിന്‍റെ ബാറ്റിങ് നിരയും ഹൈദരാബാദിന്‍റെ ബൗളിങ് നിരയും തമ്മിലാണ് പോരാട്ടം.
നായകൻ വിരാട് കോഹ് ലിയും ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സും നയിക്കുന്ന ബാറ്റിങ് നിരയാണ് ബാംഗ്ളൂരിന്‍റെ കരുത്ത്. ഒരു സീസണിൽ 1000 റൺസെന്ന സ്വപ്നനേട്ടത്തിന് 81 റൺസ് അകലെയാണ് വിരാട് കോഹ്‍ലി. ഇന്ത്യൻ ബാറ്റിംഗ് വിസ്മയം ചരിത്രനേട്ടം കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്രിസ് ഗെയിലും ഷെയിൻ വാട്സണും ഒപ്പം ചേർന്നാൽ ബാംഗ്ളൂരിന് കപ്പുറപ്പ്. യസുവേന്ദ്ര ചഹലിലാണ് ബാംഗ്ളൂരിന്‍റെ ബൗളിംഗ് പ്രതീക്ഷ.
ഗുജറാത്തിനെതിരെ ക്വാളിഫയർ മത്സരത്തിൽ ഒറ്റയ്‌ക്ക് പൊരുതി ഹൈദരാബാദിനെ ഫൈനലിലെത്തിച്ച നായകൻ ഡേവിഡ് വാർണറിലാണ് ടീമിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ശിഖർ ധവാനും, യുവരാജും പൊരുതിയാൽ ഹൈദരാബാദിന് കപ്പിൽ മുത്തമിടാം. പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറും ബംഗ്ളാദേശ് യുവതാരം മുസ്തഫിസുർ റഹ്മാനും നയിക്കുന്ന
കരുത്തുറ്റ ബൗളിങ്ങ് നിരയാണ് ഹൈദരാബാദിന്‍റെ തുറുപ്പ് ചീട്ട്. സീസണിൽ 23 വിക്കറ്റെടുത്ത ഭുവനേശ്വറിന് മികവ് ആവർത്തിക്കാനാൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കാം. മോയ്സ് ഹെന്‍ റിക്കസ്, ട്രെന്‍റ് ബോൾട്ട്, ബെൻ കട്ടിങ് എന്നിവരും ഹൈദരാബാദ് നിരയിലുണ്ട്. കാത്തിരിക്കാം ഐ.പി.എല്ലിന്‍റെ യുവരാജക്കന്മാർക്കായി…