ബംഗളൂരു: ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു ഈ സീസണിലെ ഫൈനൽ. ബാംഗ്ളൂർ നായകൻ വിരാട് കോഹ് ലി സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദിന്‍റെ ഭുവനേശ്വർകുമാറിനാണ് പർപ്പിൾ ക്യാപ്പ്.
ട്വന്‍റി ട്വന്‍റി ലോകകപ്പ് നഷ്ടത്തിന്‍റെ കണക്കു തീർത്ത് ബാറ്റുവീശുകയായിരുന്നു ഐപിഎൽ ഒൻപതാം സീസണിലൂടെ ബാംഗ്ളൂർ നായകൻ വിരാട് കോഹ് ലി. ഐപിഎല്ലിലേയും രാജ്യാന്തര ട്വന്‍റി ട്വന്‍റി മത്സരങ്ങളിലേയും സകല റെക്കോർഡുകളും ഈ സീസണിൽ കോഹ് ലിക്ക് മുന്നിൽ കടപുഴകി. ട്വന്‍റി ട്വന്‍റിയിൽ ഈ വർഷം നേടിയ 17 അർധ സെഞ്ചുറികളും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. ഒരു ടൂർണമെന്‍റിൽ നാല് സെഞ്ചുറികൾ നേടുന്ന താരമെന്ന ബഹുമതിയും കോഹ് ലി സ്വന്തം പേരിലാക്കി.
പ്ളേ ഓഫ് കാണാതെ പുറത്താകുമെന്ന് കരുതിയ ബാംഗ്ളൂരിനെ ഫൈനൽ വരെ എത്തിച്ചതിനുപിന്നിൽ നായകൻ കോഹ് ലി യുടെ മിടുക്ക് തന്നെ. ഒടുവിൽ ഐപിഎല്ലിലെ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമാകാനും കോഹ് ലിക്കായി. 973 റൺസാണ് ബാംഗ്ളൂർ നായകൻ അടിച്ചുകൂട്ടിയത്.
ബാറ്റിംഗിൽ കോഹ് ലി തിളങ്ങിയപ്പോൾ വിക്കറ്റ് വേട്ടയിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്‍റെ ഭുവനേശ്വർകുമാർ മുന്നിട്ടു നിന്നു.17 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകളാണ് ഭുവനേശ്വർകുമാർ സൺ റൈസേഴ്സിന് വേണ്ടി എറിഞ്ഞിട്ടത്.