കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്‍റിൽ അമേരിക്കയും കൊളംബിയയും ഏറ്റുമുട്ടുമ്പോൾ, ഫുട്ബോൾ ആരാധകർ ഇന്നും വേദനയോടെ സ്മരിക്കുന്ന പേരാണ് ആന്ദ്രെ എസ്കോബാർ. 1994ൽ യുഎസിൽ നടന്ന ലോകകപ്പിൽ കൊളംബിയയും അമേരിക്കയും തമ്മിലുള്ള മത്സരത്തിൽ സംഭവിച്ച ഒരു പിഴവിന്‍റെ പേരിലാണ് എസ്കോബാർ വെടിയേറ്റ് മരിക്കുന്നത്.
ഫുട്ബോൾ ലോകത്തെ മാന്യൻ എന്നായിരുന്നു ആന്ദ്രേ എസ്കോബാറിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഫുട്ബോൾ ആരാധനയുടെ ക്രൂരതയുടെ ഇരയായി ആ കൊളംബിയൻ ഡിഫൻഡർ. 1994ലോകകപ്പിൽ അമേരിക്കയിലെ പാസദേന റോസ്ബൗൾ സ്റ്റേഡിയത്തിൽ ആതിഥേയരുമായി നടന്ന മത്സരത്തിലാണ് എസ്കോബാറിന് തന്‍റെ ജീവൻ പോലും നഷ്ടപ്പെടേണ്ടി വന്ന പിഴവ് സംഭവിക്കുന്നത്. കൊളംബിയൻ പോസ്റ്റിലേക്ക് കുതിച്ച് വന്ന ജോൺഹാർക്സിന്‍റെ ഷോട്ട് ക്രോസ് ക്ളിയർ ചെയ്യാൻ ശ്രമിച്ച എസ്കോബാറിന്‍റെ കാലിൽ തട്ടി പന്ത് കൊളംബിയൻ വലയിൽ.
മത്സരത്തിൽ അമേരിക്കയോട് 2-1ന് കൊളംബിയ പരാജയപ്പെട്ടു. ലോകകപ്പിൽ നിന്ന് കൊളംബിയ പുറത്തായി. നാട്ടിലേക്ക് മടങ്ങിയ എസ്കോബാറിന് കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. ജൂലൈ 2ന് മൂന്ന് പേർ ചേർന്ന് എസ്കോബാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഓരോ വെടിയിലും അവർ ഗോൾ എന്നുവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
എസ്കോബാറിന് നേരെ വെടിയുതിർത്തവർ കൊളംബിയൻ മയക്കുമരുന്ന് സംഘാംഗങ്ങളാണെന്നും വാതുവെപ്പിൽ തോറ്റതിന്‍റെ പ്രതികാരമായാണ് എസ്കോബാറിന്‍റെ മരണം സംഭവിച്ചതെന്നും വാർത്തകൾ വന്നു. ഇത്തവണ അതേ അമേരിക്കയിൽ കൊളംബിയയും അമേരിക്കയും വീണ്ടും ഏറ്റുമുട്ടുമ്പോൾ ആന്ദ്രെ എസ്കോബാറെന്ന ആറടിഉയരക്കാരനെ ലോകം വീണ്ടും ഓർക്കുകയാണ്.