കോപ്പ അമേരിക്ക ഫുട്ബോളിൽ വെനസ്വേലയ്‌ക്കും മെക്സിക്കോയ്ക്കും ജയം. മെക്സിക്കോ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മുൻ ചാമ്പ്യന്മാരായ യുറുഗ്വായെ തകർത്തത്. എതിരില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല, ജമൈക്കയെ തോൽപ്പിച്ചത്.
ലൂയി സുവാരസില്ലാതെയിറങ്ങിയ യുറുഗ്വയെ മെക്സിക്കോ കളിപഠിപ്പിച്ചു. പേരുകേട്ട യുറുഗ്വൻ പ്രതിരോധത്തിന്‍റെ പിഴവിൽ നിന്ന് നാലാം മിനിട്ടിൽ അൽവാരോ പെരേരയുടെ സെൽഫ് ഗോൾ. പ്രത്യാക്രമണത്തിലൂടെ യുറുഗ്വായ് ഒപ്പമെത്തിയത് ഡീഗോ ഗോഡിനിലൂടെ.
എഡിൻസൻ കവാനിയുടെ മൂർച്ച കുറഞ്ഞ മുന്നേറ്റങ്ങൾക്കാകട്ടെ മെക്സിക്കൻ കോട്ടയിൽ വിള്ളൽ വീഴ്‌ത്താനായില്ല. 85-ാം മിനിട്ടിൽ മെക്സിക്കോയെ മുന്നിലെത്തിച്ചത് റാഫാ മാർക്വേസ്. സമനിലയ്‌ക്കുള്ള യുറുഗ്വായുടെ ശ്രമങ്ങൾ വിഫലമാക്കിയത് ഹെക്ടർ ഹെരേര.
രണ്ട് ചുവപ്പ് കാർഡുകൾ പുറത്തെടുത്തതിനെ തുടർന്ന് 10 പേരുമായാണ് ഇരുടീമുകളും മത്സരം പൂർത്തിയാക്കിയത്.
വെനസ്വേല എതിരില്ലാത്ത ഒരു ഗോളിനാണ് ജമൈക്കയെ തോൽപ്പിച്ചത്. 15-ാം മിനിട്ടിൽ ജോസഫ് മാർട്ടിനെസാണ് ഗോൾ നേടിയത്.