കോപ്പ അമേരിക്കയിൽ നാളെ ആരാധകർ കാത്തിരുന്ന പോരാട്ടം. കോപ്പയിലെ നിലവിലെ ചാമ്പ്യന്മാരായ ചിലിയും റണ്ണേഴ്സ് അപ്പായ അർജന്‍റീനയുമാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം നാളെ രാവിലെ 7:30 നാണ് മത്സരം.
സാന്തിയാഗോ സ്റ്റേഡിയത്തിലെ തോൽവിക്ക് പകരം വീട്ടാൻ മെസ്സിയും കൂട്ടരും. വിജയം ആവർത്തിക്കാൻ അർട്ടുറോ വിദാലും സംഘവും. പോരിന് ടീമുകൾ ഒരുങ്ങിയതോടെ ആരാധകർ തീപാറും പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ്.
കരുത്തുറ്റ താരനിരയാണ് ഇരു സംഘത്തിന്‍റെയും. നായകൻ ലയണൽ മെസിക്കൊപ്പം ഗോൺസാലോ ഹിഗ്വെയിൻ, സെർജിയോ അഗ്വൂറോ എന്നിവർക്കൊപ്പം എയ്ഞ്ചൽ ഡി മരിയ കൂടി ഇറങ്ങുന്നതോടെ ആൽബിസെലസ്റ്റികളിൽ നിന്ന് ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
എന്നാൽ,ലയണൽ മെസിയെ തളച്ചാൽ അർജന്‍റീന പതറുമെന്ന കഴിഞ്ഞ ഫൈനലിലെ പാഠം ഉൾക്കൊണ്ടാകും ചിലിയുടെ തന്ത്രങ്ങൾ.പതിവ് പോലെ അർട്ടൂറോ വിദാൽ, അലക്സി സാഞ്ചെസ് എന്നിവരെ കേന്ദ്രീകരിച്ചാകും ചിലിയുടെ മുന്നേറ്റങ്ങൾ. സാന്‍റിയോഗോയിലെ ജയം യാദൃശ്ചികമല്ലെന്നു കൂടി തെളിയിക്കാനാണ് ക്ലോഡിയോ ബ്രാവോയും സംഘവും കാലിഫോർണിയയിലെ ലെവീസ് സ്റ്റേഡിയത്തിലിറങ്ങുന്നത്.