കോപ്പ അമേരിക്കയിൽ ചിലിയ്‌ക്കെതിരെ അർജന്‍റീനയ്‌ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ വിജയം. എയ്ഞ്ചൽ ഡി മരിയയും എവർ ബനേഗയുമാണ് അർജന്‍റീനക്കായി ഗോളുകൾ നേടിയത്.
നായകൻ മെസി ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും അർജന്‍റീന ചിലിയോട് കണക്കുതീർത്തു. കഴിഞ്ഞ ഫൈനലിൽ സാന്തിയാഗോ സ്റ്റേഡിയത്തിൽ ചിലി സമ്മാനിച്ച കണ്ണുനീരിന് ഉചിത മറുപടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ നീലപ്പട പരാജയപ്പെടുത്തിയത് . പ്രതിരോധത്തിലൂന്നി കളിച്ച ഇരുടീമുകളും ആദ്യ പകുതി പിന്നിട്ടപ്പോൾ ഗോൾരഹിത സമനിലയായിരുന്നു.
എന്നാൽ രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ അർജന്‍റീന കരുത്തുകാട്ടി .51-ാം മിനിട്ടിൽ എവർ ബനേഗ നൽകിയ പാസ് എയ്ഞ്ചൽ ഡി മരിയ ചിലിയുടെ വലയിലെത്തിച്ചായിരുന്നു അർജന്‍റീനയുടെ ആദ്യ ഗോൾ. ഗോൾനേട്ടം ആഘോഷിച്ച് തീരും മുൻപ് തന്നെ ബനേഗയുടെ അടുത്ത പ്രഹരമെത്തി.
തിരിച്ചുവരാൻ ചിലിക്ക് ലഭിച്ച പല അവസരങ്ങളും അർജന്‍റീനയുടെ പ്രതിരോധത്തിൽ തട്ടിയകന്നു. ഒടുവിൽ ഇഞ്ചുറി ടൈമിൽ ഫ്യൂൻസിലിഡയിലൂടെചാമ്പ്യന്മാർ ആശ്വാസ ഗോൾ നേടി. ഇന്നത്തെ ആദ്യ മത്സരത്തിൽ ബ്ളാസ് പെരസിയുടെ ഇരട്ട ഗോളിൽ പാനമ അട്ടിമറി വിജയം നേടി. ബൊളീവിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.