ബലസോർ : ഇന്തോ – ഇസ്രയേൽ സംയുക്ത സംരംഭമായ മദ്ധ്യദൂര ഭൂതല വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ പ്രതിരോധ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. രാവിലെ 8.15 ഓടെ നടന്ന പരീക്ഷണം പൂർണ വിജയമാണെന്ന് ഡി ആർ ഡി ഒ അറിയിച്ചു.
റഡാറുകളിൽ നിന്ന് ലഭിച്ച സിഗ്നൽ അനുസരിച്ച് ആകാശത്ത് കൂടി ചലിച്ചു കൊണ്ടിരുന്ന ലക്ഷ്യത്തെ മിസൈൽ കൃത്യമായി ഭേദിച്ചു. മിസൈലിനൊപ്പം വിവിധോദ്ദേശ്യ നിരീക്ഷണ സംവിധാനവും അപായ സൂചന നൽകുന്ന ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട് . മിസൈലിന്റെ ഗതി നിയന്ത്രിക്കുന്ന സംവിധാനവും ഇതിനൊപ്പമുണ്ട്.
ഇസ്രായേൽ എയറോസ്പേയ്സ് ഇൻഡസ്ട്രീസും ഡി ആർ ഡി ഓയും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചത്. ആവശ്യമായ പരീക്ഷണങ്ങൾക്ക് ശേഷം മൂന്ന് സേനാവിഭാഗങ്ങൾക്കും മിസൈൽ ലഭ്യമാക്കും.
സുരക്ഷാ കാരണങ്ങളാൽ ലോഞ്ച് പാഡിനു സമീപം താമസിക്കുന്ന നാലായിരത്തോളം ആളുകളെ തത്കാലത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു . പരീക്ഷണ സമയത്ത് ബംഗാൾ ഉൾക്കടലിലെ ചില മേഖലകളിൽ മത്സ്യബന്ധനവും നിരോധിച്ചിരുന്നു.