ഹൈദരാബാദ്: ഹൈദരാബാദിലെ സരോജിനി ദേവി ഐ ഹോസ്പിറ്റലിൽ തിമിരശസ്ത്രക്രിയയേത്തുടർന്ന് ഏഴു പേർക്ക് കാഴ്ച നഷ്ടമായി. ജൂൺ മുപ്പതിനായിരുന്നു ശസ്ത്രക്രിയകൾ നടന്നത്. അതേസമയം സംഭവം പുറത്തറിയുന്നത് ഇന്നലെയോടെയാണ്.
കാഴ്ച നഷ്ടമായവരിൽ നാലു സ്ത്രീകളും, മൂന്നു പുരുഷന്മാരും ഉൾപ്പെടുന്നു. അൻപതിനും എഴുപതിനും ഇടയിൽ പ്രായമുള്ളവർക്കാണ് കാഴ്ചശക്തി നഷ്ടമായത്. ശസ്ത്രക്രിയ നടക്കുന്ന സമയത്തുണ്ടായ ബാക്ടീരിയ ഇൻഫക്ഷനാണ് കാഴ്ചശക്തി നഷ്ടമാകാൻ കാരണമാക്കിയതെന്നു വിലയിരുത്തപ്പെടുന്നു.
ശസ്ത്രക്രിയ നടക്കുമ്പോൾ രോഗികൾക്കു നൽകിയിരുന്ന സലൈൻ സൊല്യൂഷൻ ബാക്ടീരിയ ബാധിച്ചതായിരുന്നുവെന്ന് ലാബ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംഭവത്തിൽ ഐ.പി.സി 338 ചുമത്തി ആശുപത്രിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ സംസ്ഥാനസർക്കാർ പ്രത്യേക കമ്മറ്റി രൂപീകരിച്ചു.