താൻസാനിയ: നാലു ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി താൻസാനിയയിലെത്തി. ഭാരതത്തിന്റെ വാണിജ്യ-സാമ്പത്തിക-സുരക്ഷാ മേഖലകളുടെ വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനം. താൻസാനിയൻ സന്ദർശനം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി കെനിയയിലേക്ക് തിരിക്കും.
താൻസാനിയൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഡർബനിൽ നിന്ന് ദാർ എസ് സലാമിൽ എത്തിയ നരേന്ദ്രമോദിയെ താൻസാനിയൻ പ്രധാനമന്ത്രി കാസിം മജ്ലിവ, വിദേശകാര്യ മന്ത്രി ബർണാഡ് മമ്പേ എന്നിവർ ചേർന്ന് സ്വീകരിച്ചു. താൻസാനിയൻ പ്രസിഡന്റ് ജോൺ പൊമ്പേ ജോസഫ് മഗൂഫ്ലിയുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുതകുന്ന വിവിധ കരാറുകളിൽ ഇരുവരും ഒപ്പുവയ്ക്കും.
സോളാർ മമാസ് എന്ന ഗ്രാമീണ സ്ത്രീ കൂട്ടായ്മയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പ്രധാന പരിപാടി. രാജസ്ഥാനിൽ നിന്നാണ് സോളാർ മമാസിൽ അംഗങ്ങളായ സ്ത്രീകൾ സൗരോർജ്ജം ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയത്. താൻസാനിയയിലെ 50000ത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും.