തിരുവനന്തപുരം: സംസ്ഥാനത്തു നിന്നും കാണാതായ മലയാളികൾ സന്ദേശമയച്ചത് നാലു നമ്പറുകളിൽ നിന്ന്. ഒരു ഇന്ത്യന്‍ നമ്പറും മൂന്ന് വിദേശ നമ്പറുകളും ഇവർ ഉപയോഗിച്ചതായി കണ്ടെത്തി. ഈ നമ്പറുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ഭീകരവാദ സംഘടനകളുടെ സംസ്ഥാനത്തെ റിക്രൂട്ടിംഗ് സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവരുമ്പോഴും കാണാതായവർ വീട്ടുകാർക്കയച്ച സന്ദേശങ്ങൾ മാത്രമാണ് അവരുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികൾക്ക് മുന്നിലുള്ള ഏക തെളിവ്. ദുരൂഹ സാഹചര്യത്തിൽ കാണാതായ ചെറുപ്പക്കാർ രണ്ടുമാസത്തിനിടെ പല തവണയായാണ് നാടുവിട്ടത്. ഒരു ഇന്ത്യന്‍ നമ്പറും മൂന്ന് വിദേശ നമ്പറുകളുമടക്കം നാല് നമ്പറുകളിൽ നിന്നായി ഇവർ വീട്ടുകാർക്ക് സന്ദേശമയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ആ നമ്പറുകളെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. മറ്റു വിവരങ്ങളൊന്നും ബന്ധുക്കളുടെ കൈയിൽ ഇല്ലാത്ത സാഹചര്യത്തിൽ കാണാതായവരെ കണ്ടെത്താന്‍ പാസ്പോർട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് ഇവരുടെ യാത്രാ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. എന്നാൽ കാണാതായ സ്ത്രീകൾക്കെല്ലാം പാസ്പോർട്ട് ഉണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കാണാതായവർ ഒരുമിച്ചോ ചെറിയ ഗ്രൂപ്പുകളായോ ആണ് കഴിയുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
മുംബൈ, ബംഗലൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് മതപഠനം, വ്യവസായം, പ്രാർത്ഥന എന്നീ ആവശ്യങ്ങൾ പറഞ്ഞാണ് ഇവരെല്ലാം നാടുവിട്ടതെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായവരിൽ പലരും തങ്ങൾ വിശുദ്ധ നാട്ടിലെത്തിയെന്നും ഐ.എസിൽ അംഗമായെന്നും വാട്ട്സ് ആപ്പ് വഴിയും എസ്.എം.എസ് വഴിയും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.