റിയോ : ലോക കായികമാമാങ്കത്തിനായുള്ള ബ്രസീലിന്‍റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ആശങ്കകൾ വേണ്ടെന്നും കായിക താരങ്ങളെ വരവേൽക്കാൻ റിയോ സജ്ജമായിക്കഴിഞ്ഞുവെന്നും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക്സ് വേളയിലെ സുരക്ഷ ശക്തമാക്കാൻ സർക്കാരും തീരുമാനിച്ചു.
ഭരണ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, സീക വൈറസ് , ലോക കായിക മാമാങ്കത്തിന് മുകളിൽ ചൂഴ്ന്ന് നിന്ന ആശങ്കയുടെ കാർമേഘങ്ങൾക്ക് ഇനി അവധി കൊടുക്കാം.പറയുന്നത് അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി തന്നെ. റിയോ ഡി ജനീറോ ഒളിമ്പിക്സിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ച കമ്മറ്റിയുടെ അദ്ധ്യക്ഷ നേവൽ എൽ മൗത്ത്‍വാക്കൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഒളിമ്പിക്സ് നഗരം സന്ദർശിച്ച ശേഷമായിരുന്നു അവരുടെ പ്രഖ്യാപനം.നിർമ്മാണ ജോലികൾ അന്തിമഘട്ടത്തിലാണ്. വേദികളുടെ നിർമ്മാണത്തിൽ പൂർണ തൃപ്തിയാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്.സാമ്പത്തിക അടിയന്തരാവസ്ഥയും ബജറ്റ് വെട്ടിക്കുറച്ചതിനെതിരെ പൊലീസുകാർ സമരം നടത്തിയതും സുരക്ഷാ പ്രശ്നങ്ങളിൽ ഏറെ ആശങ്ക ഉയർത്തിയിരുന്നു.എന്നാൽ സുരക്ഷ ശക്തമാക്കാൻ 24 മില്യൻ ഡോളർ കൂടി അനുവദിക്കുമെന്ന് കായിക മന്ത്രി ലിയനാഡോ പിക്കിയാനി അറിയിച്ചു.
80,000 സുരക്ഷാ സൈനികരെയാകും ഇവിടെ വിന്യസിക്കുക.ഈ മാസം 24 മുതൽ തന്നെ പട്രോളിംഗ് ആരംഭിക്കും. സിക വൈറസിന്‍റെ പേരിൽ ചില കായിക താരങ്ങൾ പിന്മാറിയതിന് അടിസ്ഥാനമില്ലെന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ വിമർശനം. കായിക മാമാങ്കത്തിന് കരിനിഴൽ വീഴുന്നുവെന്ന വാദങ്ങളിൽ കഴമ്പില്ലെന്നും ഓഗസ്റ്‍റ് അഞ്ചിന് ഒളിമ്പിക് ദീപം തെളിയുമ്പോൾ അത് ബോദ്ധ്യപ്പെടുമെന്നുമാണ് സംഘാടകരുടെ നിലപാട്.