ശ്രീനഗർ: കശ്മീരിൽ കലാപകാരികൾ പൊലീസ് പോസ്റ്റ് ആക്രമിച്ചു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടിമറി സാദ്ധ്യത നിലനിൽക്കുന്നതിനാൽ വാർത്താവിനിമയ ഉപാധികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷത്തിന്റെ ഒൻപതാം ദിവസവും കർഫ്യൂ തുടരുന്നു.
ഹിസ്ബുൾ മുജാഹിദീൻ ഭീകരന്റെ മരണത്തെ തുടർന്നുള്ള സംഘർഷാവസ്ഥ തുടർച്ചയായ ഒൻപതാം ദിവസവും തുടരുകയാണ്. അതിനിടെ സംഘർഷത്തിന് കഴിഞ്ഞ ദിവസങ്ങളിൽ അയവു വന്നെങ്കിലും കലാപം ഇന്നലെ വീണ്ടും രൂക്ഷമായി. സംഘം ചേർന്നുള്ള പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയെന്ന പതിവിനു വിപരീതമായി കൂട്ടമായി പൊലീസ് സ്റ്റേഷനുകളും പൊലീസ് പോസ്റ്റുകളും ആക്രമിക്കുകയെന്ന രീതിയാണ് കലാപകാരികൾ കഴിഞ്ഞ ദിവസങ്ങളായി പിന്തുടരുന്നത്.
ആയുധങ്ങളും മറ്റും അപഹരിക്കാനാണ് ഇത്തരമൊരു ശൈലിയിലേക്ക് നീങ്ങുന്നതെന്നാണ് നിഗമനം. ഇന്നലെ രാത്രി കുപ്വാരയിലെ പൊലീസ് പോസ്റ്റിനു നേരെ സമാനമായ ആക്രമണം അരങ്ങേറി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. കലാപകാരികൾക്ക് വിഘടനവാദികളും പാകിസ്ഥാനും കഴിഞ്ഞ ദിവസം നൽകിയപിന്തുണയാണ് സംഘർഷം മൂർച്ഛിക്കാൻ ഇടയായതെന്നാണ് വിലയിരുത്തൽ.
ഈ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ വാർത്താവിതരണ സംവിധാനങ്ങൾക്ക് കർശന നിയന്ത്രണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ദക്ഷിണ കശ്മീർ മേഖലകളിൽ മൊബൈൽ ഫോൺ-ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. അതേസമയം നിയന്ത്രണരേഖാ പ്രദേശമായ പൂഞ്ചിൽ നുഴഞ്ഞുകയാൻ ശ്രമിച്ച 4 ഭീകരരെ അതിർത്തി രക്ഷാ സേന വധിച്ചു.