പട്ന : സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്നവർക്കായുള്ള പ്രസിദ്ധമായ സൂപ്പർ 30 പരിശീലന കേന്ദ്രത്തിൽ ഇനി പത്താം ക്ളാസ്സുകാർക്കും അവസരം . അടുത്ത വർഷം മുതൽ 10-20 പത്താംക്ളാസുകാരെ കൂടി പരിശീലനത്തിനു കൂട്ടാനാണ് ആനന്ദ് കുമാറെന്ന സൂപ്പർ 30 പരിശീലകൻ ലക്ഷ്യമിടുന്നത് .
രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി കളിലേക്ക് അഖിലേന്ത്യാതലത്തിൽ നടക്കുന്ന സംയുക്ത പ്രവേശന പരീക്ഷയ്ക്ക് ( ജെ ഇ ഇ ) പരിശീലനം നൽകുന്ന സൂപ്പർ 30 പദ്ധതി ആവിഷ്കരിച്ചിട്ട് പതിനാലു വർഷങ്ങളായി . ഇതുവരെ പരിശീലനം നേടിയ 390 പേരിൽ 333 പേർ ലക്ഷ്യം നേടുകയും ചെയ്തു.ഈ വർഷവും സൂപ്പർ 30 യിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞു . തെരഞ്ഞെടുക്കപ്പെട്ടവരെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ആനന്ദ് കുമാർ പറഞ്ഞു.
കണക്കിനോടുള്ള ഇഷ്ടം മൂത്ത് ശ്രീനിവാസ രാമാനുജനെ റോൾ മോഡലാക്കിയ ആനന്ദ് കുമാറിന്റെ സ്ഥാപനത്തിന്റെ പേരും വ്യത്യസ്തമല്ല . രാമാനുജം സ്കൂൾ ഓഫ് മാത്തമാറ്റിക്സ് . പാവപ്പെട്ട കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം . ജെ ഇ ഇ പരീക്ഷയെഴുതാൻ സഹായിക്കുമോ എന്ന ഒരു കുട്ടിയുടെ ചോദ്യമാണ് സൂപ്പർ 30 ക്ക് വഴിമരുന്നിട്ടത് . ഒടുവിൽ സംഭവം സൂപ്പറാവുകയായിരുന്നു.
അന്താരാഷ്ട്ര ജേർണലുകളിൽ ആനന്ദ് കുമാർ സംഖ്യാശാസ്ത്രത്തെക്കുറിച്ചെഴുതിയ പ്രബന്ധങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു . അങ്ങനെ കേംബ്രിഡ്ജിൽ ഉപരിപഠനത്തിന്വസരം ലഭിച്ചു . എന്നാൽ അച്ഛന്റെ ആകസ്മിക മരണം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് മങ്ങലേൽപ്പിച്ചതോടെ ആനന്ദ് കുമാറിന്റെ കേംബ്രിഡ്ജ് പഠനം നടന്നില്ല . അന്ന് സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല . തുടർന്നാണ് പാവപ്പെട്ടവരെ സഹായിക്കാനായി പരിശീലന കേന്ദ്രം ആരംഭിച്ചത്.