ന്യൂഡൽഹി : ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബില്ലിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. ഭിന്നലിംഗക്കാരുടെ സാമൂഹ്യ , സാമ്പത്തിക , വിദ്യാഭ്യാസ ശാക്തീകരണത്തിന് ലക്ഷ്യമിടുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
സമൂഹത്തിന്റെ പുറമ്പോക്കിൽ കഴിയുന്ന ഭിന്നലിംഗത്തിൽ പെട്ടവർക്ക് വളരെ ആശ്വാസകരമാണ് ബില്ലിലെ വ്യവസ്ഥകൾ. പൊതു ഇടങ്ങളിൽ അനുഭവിക്കുന്ന വിവേചനവും പാർശ്വവത്കരണവും ഒഴിവാക്കുകയെന്നതും ബിൽ ലക്ഷ്യമിടുന്നു. വികസനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനാകും വിധം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാരെ എത്തിക്കുകയെന്നത് മറ്റൊരു ലക്ഷ്യമാണ്.
തൊഴിലില്ലായ്മ, വിദ്യാഭ്യാസ അപര്യാപ്തത, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളാണ് ഭിന്നലിംഗക്കാർ നേരിടുന്നത് . സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോകുന്നതും മറ്റൊരു പ്രശ്നമാണ് . ഭിന്നലിംഗ അവകാശ സംരക്ഷണ ബിൽ പാസാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നിരീക്ഷണം.
ഭിന്നലിംഗവ്യക്തിത്വങ്ങളെ നിർബന്ധപൂർവ്വം ഭിക്ഷാടനത്തിനുപയോഗിക്കുക, പൊതുസ്ഥലത്തു നിന്നോ, അവർ താമസിക്കുന്ന സ്ഥലത്തു നിന്നോ അകറ്റി നിർത്തുക, അവരെ മാനസികമോ, ശാരീരികമോ ആയി ബുദ്ധിമുട്ടിക്കുക തുടങ്ങിയവയെല്ലാം ഈ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
2011 ലെ സെൻസസ് പ്രകാരം 6 ലക്ഷത്തോളം ഭിന്നലിംഗക്കാർ ഭാരതത്തിലുണ്ടെന്നാണ് കണക്ക്. പല മേഖലകളിലും പാർശ്വവൽക്കരിക്കപ്പെടുകയും, ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ഈ സമൂഹത്തിന് കൈത്താങ്ങാകുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ നിയമം.