ആന്റിഗ്വ : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. ഇന്നിംഗ്സിനും 92 റൺസിനുമാണ് വിൻഡീസിനെ തകർത്തത്. ഏഴ് വിക്കറ്റ് നേടിയ ആർ.അശ്വിനാണ് ആതിഥേയരുടെ കഥ കഴിച്ചത്.
ഒരു വിക്കറ്‍റിന് 21 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് അധികം വൈകാതെ ഡാരൻ ബ്രാവോയെ നഷ്ടമായി.മൂന്നാം വിക്കറ്‍ൽ ഒത്തുചേർന്ന രജേന്ദ്ര ചന്ദ്രികയും സാമുവൽസും തിരിച്ചുവരവിന് ശ്രമിച്ചു.എന്നാൽ ലഞ്ചിനു ശേഷം കണ്ടത് ആതിഥേയരുടെ കൂട്ടത്തകർച്ച.അശ്വിന്‍റെ അശ്വമേധത്തിന് മുന്നിൽ വിൻഡീസ് നിര തകർന്നടിഞ്ഞു.
രണ്ടിന് 88 റൺസെന്ന നിലയിൽ നിന്നും എട്ടിന് 132 എന്ന നിലയിൽ തകർന്ന വിൻഡീസ് പരാജയം ഉറപ്പിച്ചു. ഒൻപതാം വിക്കറ്‍റിൽ ബ്രൈത്ത്‍വെയ്റ്‍ ദേവേന്ദ്ര ബിഷുവും പൊരുതി നോക്കിയെങ്കിലും പിന്നെയെല്ലാം ചടങ്ങ് മാത്രമായി.25 ഓവറിൽ 83 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ ഏഴ് വിക്കറ്‍ വീഴ്‌ത്തിയത്.ആദ്യ ഇന്നിംഗ്സിൽ ഉമേഷ് യാദവും മുഹമ്മദ് ഷാമിയും നാല് വിക്കറ്‍ വീതം വീഴ്‌ത്തിയിരുന്നു.അശ്വിനാണ് കളിയിലെ താരം.
വെസ്റ്റിൻഡീസിലെ ആദ്യ ഇന്നിംഗ്സ് ജയമാണ് ഇന്ത്യ നേടിയെടുത്തത് . ഏഷ്യയ്‌ക്ക് പുറത്തെ ഏറ്റവും തകർപ്പൻ വിജയവുമാണിത് .